തിരുവനന്തപുരം: സുനന്ദാ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണാ കുറ്റം തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ചാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനുള്ള ബി.ജെ.പി നീക്കം തികഞ്ഞ പകപോക്കലാണ്. നിരന്തരമായി അന്വേഷണം നടത്തിയിട്ടും ശശി തരൂരിനെതിരെ വിശ്വസനീയമായ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പൊലിസിന്‍റെ ലോ ഓഫീസര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍പ് ബോധിപ്പിച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ലോക്‌സഭാ എംപിയായ ശശി തരൂരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് ലോക്സഭാ സീറ്റില്‍ കണ്ണ് വച്ചുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കാനുള്ള ബി.ജെ.പി നീക്കം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ജാമ്യമില്ലാവകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 10വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ഇവ. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.