മുക്കം: ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി വി.ടി.ബല്‍റാം എം.എല്‍.എ. താൻ ഉദ്ദേശിച്ചത് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ നടക്കുന്ന ഒത്തുതീർപ്പുകളെ കുറിച്ചാണന്ന് ബൽറാം മുക്കത്ത് വ്യക്തമാക്കി. രമേശ് ചെന്നിത്തലയും മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തള്ളിപ്പറഞ്ഞതോടെയാണ് ബല്‍റാം വിശദീകരണവുമായി രംഗത്ത് വന്നത്.
കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്‍റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീർപ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം വി.ടി.ബല്‍റാം ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്‍റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറാകണമെന്നും ബല്‍റാം അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. പോസ്റ്റിലെ പരാമര്‍ശങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ തള്ളിപ്പറയുകയും ചെയ്തതോടെ പ്രതിരോധത്തിലായ ബല്‍റാം നിലപാട് മാറ്റി.
ദേശീയ തലത്തിൽ അമിത് ഷായുടെ മകനെതിരെയുള്ള വലിയ അഴിമതി ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്ന സാഹചര്യത്തിൽ ഇതിന് തടയിടാനാണ് സി.പി.എം സോളാർ വിഷയം ബി.ജെ.പിക്ക് നൽകിയതെന്ന് ബൽറാം ആരോപിച്ചു. ഇപ്പോൾ നടക്കുന്നത് കോൺഗ്രസിനെ തകർത്ത് ബി.ജെ.പി.യെ മുഖ്യ പ്രതിപക്ഷമായി കൊണ്ടുവരാനുള്ള പിണറായിയുടെയും സി.പി.എമ്മിന്‍റെയും നീക്കമാണന്നും വി.ടി.ബൽറാം പറഞ്ഞു.
എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ സമരപന്തലില്‍ എത്തിയതായിരുന്ന എം.എല്‍.എ.