കൊച്ചി: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ നല്കിയ ഹര്‍ജിയില്‍ പി.യു ചിത്രയ്ക്ക് അനുകൂല വിധി. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നു കോടതി ഉത്തരവിട്ടു.
ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.
അതേസമയം, ഹൈകോടതി വിധിയിൽ സന്തോഷമുണ്ട്. തനിക്ക് അനുകൂലമായി വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പി.യു ചിത്ര പറഞ്ഞു. ഹൈകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പി.യു ചിത്രയുടെ കുടുംബാംഗങ്ങളും പ്രതികരിച്ചു.
ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അടുത്തമാസം നാലാം തിയതി ലണ്ടനിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം കഴിഞ്ഞദിവസം ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ടിരുന്നു. കൂടാതെ, പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ അന്തിമ പട്ടിക അത്ലറ്റിക് ഫെഡറേഷനു കൈമാറുകയും ചെയ്തു. ഇതിനാൽ ചിത്രയ്ക്ക് ടീമിൽ ഇടം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.
ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടി ചിത്ര ലോകമീറ്റിൽ പങ്കെടുക്കാൻ അർഹത നേടിയെങ്കിലും അന്താരാഷ്ട്ര മികവ് പുലർത്തുന്നില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷൻ കമ്മിറ്റി തഴഞ്ഞത്. പി.ടി. ഉഷ, ഷൈനി വിൽസൺ, രാധാകൃഷ്ണൻ നായർ എന്നീ മലയാളികൾ അടങ്ങുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിനയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
4:07.43 മിനിറ്റാണ് വനിതാ 1500 മീറ്ററിലെ ലോക മീറ്റ് യോഗ്യതാ സമയം. ചിത്ര ഫിനിഷ് ചെയ്ത സമയം 4:17.91 മിനിറ്റാണ്. എന്നാല്‍, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് എന്ന നിലയില്‍ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. ചിത്രയ്ക്ക് ലഭിച്ച ഈ അവസരമാണ് മലയാളികൾ അടങ്ങുന്ന ഏഴംഗ കമ്മിറ്റി തട്ടി തെറിപ്പിച്ചത്.