കൊച്ചി: ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ നാലാം പതിപ്പ് ഡിസംബർ ഒന്ന് മുതൽ നാല് വരെ ഹൈദരാബാദിൽ നടക്കും. ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (അലിഫ് 2018), രാജ്യമെമ്പാടുമുള്ള യുവ കലാ പ്രതിഭകൾ മാറ്റുരക്കുന്ന ടാലന്‍റ് ഹണ്ട് എന്നിവ മേളയുടെ ആകര്‍ഷണങ്ങളാണ്.
ദേശീയ പുരസ്‌കാര ജേതാവായ ബാലചന്ദ്രമേനോനാണ് ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ. നാല് ദിവസം നീണ്ടു നിൽക്കുന്ന കാർണിവലിൽ (ഐഎഫ് സി 2018) സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തിയ്യറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ പ്രദർശനങ്ങൾക്കും വിപണനത്തിനുമായി വിവിധ തരം പ്രദർശന മേളകളും ഉണ്ടാകും.
അരലക്ഷത്തോളം കാണികൾ പങ്കെടുക്കുന്ന കാർണിവലിൽ 100 രാജ്യങ്ങളിൽ നിന്നുള്ള 5000 വ്യാപാര പ്രതിനിധികളും 500ൽ പരം നിക്ഷേപകരും, 300 പ്രദർശകരും, 3500ൽ അധികം പ്രതിഭകളും പങ്കെടുക്കുമെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് പറഞ്ഞു.
ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്‌സര വിഭാഗങ്ങളിലേക്ക് (ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, ഡോക്യുമെന്‍ററി, വിദ്യാർഥികളുടെ ഷോർട്ട് ഫിലിം, സിനിമ) അപേക്ഷകൾ ക്ഷണിച്ചു. പുതുമുഖ സംവിധയാകർക്കും അപേക്ഷകൾ നൽകാം. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയോടുള്ള ആദര സൂചകമായി മത്‌സര വിഭാഗത്തിലെ മികച്ച ഇന്ത്യൻ പുതുമുഖ സംവിധായകന് ഐവി ശശി സ്‌മാരക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. അലിഫ് 2016 ന്‍റെ ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു അദ്ദേഹം.