കമല്‍ഹാസന്‍റെ മകളും നടിയുമായ അക്ഷര ഹാസന്‍റെ സ്വകാര്യ ചിത്രങ്ങൾ ചോര്‍ന്ന സംഭവത്തില്‍ പങ്കില്ലെന്ന് മുന്‍ കാമുകനും നടി രതി അഗ്നിഹോത്രിയുടെ മകനുമായ തനൂജ് വിര്‍വാണിയുടെ വക്താവ്.
ഇവർ തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ആ സമയത്ത് അക്ഷര തന്‍റെ സ്വകാര്യ ചിത്രങ്ങൾ തനൂജുമായി പങ്ക് വച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചോദ്യം ചെയ്യാനായി തനൂജിനെ പൊലീസ് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലെന്നാണ് തനൂജ് പറയുന്നത്.
അക്ഷര കടന്നു പോകുന്ന പ്രതിസന്ധിഘട്ടത്തെക്കുറിച്ച് അറിയാമെന്നും ചോദ്യം ചെയ്യലിൽ പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും തനൂജിന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
കുറ്റവാളി ആരായിരുന്നാലും അവർ പിടിയിലാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2013 മുതൽ അക്ഷര ഐഫോൺ 6 ആണ് ഉപയോഗിക്കുന്നതെന്നും അക്ഷര തന്‍റെ ചിത്രങ്ങൾ തനൂജുമായി പങ്ക് വച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസ്സിലായതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, എന്തിനാണെന്നോ ആരാണ് ഇത് ചെയ്തതതെന്നോ തനിക്കറിയില്ലെന്നായിരുന്നു അക്ഷരയുടെ പ്രതികരണം.
ധനുഷ്, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന വേഷം ചെയ്ത ഷമിതാഭിലൂടെയാണ് അക്ഷരഹാസൻ സിനിമാരംഗത്തെത്തിയത്. അജിതിനൊപ്പം വിവേകം എന്ന ചിത്രത്തിലും അക്ഷര അഭിനയിച്ചിരുന്നു.