സലാല: ഒമാന്‍റെ 48-ാമത് ദേശിയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിൽശിക്ഷ അനുഭവിച്ചുവന്നിരുന്ന 298 തടവുകാരെ മോചിപ്പിക്കും.
ഒമാൻ ഭരണാധികാരി പൊതുമാപ്പ് നല്‍കി വിട്ടയച്ചതായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ 140 പേർ വിദേശികളാണ്.
ഇന്ന് വൈകുന്നേരം നാല് മണിക്ക് സീബിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ആസ്ഥാനത്ത് നടക്കുന്ന മിലിറ്ററി പരേഡിൽ സുൽത്താൻ ഖാബൂസ് ബിന്‍ സൈദ് സല്യൂട്ട് സ്വീകരിക്കും.
വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് നവംബർ 30 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വരും ദിവസങ്ങളിൽ വിവിധ വിലായത്തുകളിലും ഗവര്‍ണറേറ്റുകളിലുമായി ആഘോഷ പരിപാടികൾ രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്.
റുമൈസിലെ അൽ റഹബ സ്റ്റേഡിയത്തിൽ, റോയൽ ഹോർസ് ക്ലബ് കുതിരകളുടെ പ്രത്യേക പ്രദർശനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു.
ഒമാന്‍ ഭരണാധികാരി സുൽത്തൻ ഖാബൂസ് ബിന്‍ സൈദ് അല്‍ സൈദിന്‍റെ ഭരണ പാടവവും, രാജ്യത്തിന്‍റെ സുരക്ഷയും വളർച്ചയും പൗരന്മാരുടെ ജീവിത നിലവാരവും ഉൾപെടുത്തി 'മാന്യതയുടെ പ്രതീകം' എന്ന പേരിൽ സ്വദേശികൾ പുറത്തിറക്കിയ ദേശഭക്തി ഗാനം ആഘോഷങ്ങൾക്ക് കൂടുതൽ മികവേകി.
ദേശിയ ദിനാഘോഷ ആഘോഷത്തിന്‍റെ ഭാഗമായി ഈ മാസം 21, 22 തീയതികളിൽ പൊതു അവധിയും ഒമാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് .