പ്രവാസി വോട്ടിംഗ്: രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍; 98 ശതമാനവും മലയാളികള്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പ്രത്യേക തിരഞ്ഞെടുപ്പ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍. ഇവരില്‍ 98 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. 

Last Updated : Aug 14, 2017, 05:22 PM IST
പ്രവാസി വോട്ടിംഗ്: രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍; 98 ശതമാനവും മലയാളികള്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പ്രത്യേക തിരഞ്ഞെടുപ്പ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍. ഇവരില്‍ 98 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. 

പ്രവാസി ഇന്ത്യക്കാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കിയത്. വോട്ട് ചെയ്യാന്‍ താത്പര്യമുള്ളവരെ കണ്ടെത്താനായി പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പൗരത്വമുളള മറ്റൊരു രാജ്യത്തും പൗരത്വമില്ലാത്തവര്‍ക്കുമാണ് പ്രവാസി വോട്ടിന് അര്‍ഹതയുള്ളത്. തങ്ങളുടെ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കി വേണം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍. വിസ സംബന്ധിച്ച വിവരങ്ങളും പോര്‍ട്ടലില്‍ നല്‍കേണ്ടതായിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ ഓവര്‍സീസ് ഇന്ത്യന്‍ വോട്ടേഴ്സ് പോര്‍ട്ടലില്‍ കടന്ന് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വിദേശത്തെ മേല്‍വിലാസത്തില്‍ കമ്മീഷന്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കും.  അപേക്ഷന്‍റെ മണ്ഡലത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് രജിസ്ട്രേഷന്‍ സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുക.  അതേസമയം പ്രവാസി വോട്ടര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാവില്ലെന്നും പാസ്പോര്‍ട്ടുമായി വന്ന് വോട്ട് ചെയ്യാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. 

ലഭ്യമായ കണക്കുകള്‍ പ്രകാരം 10,000-നും 12,000-നും മധ്യേ പ്രവാസി വോട്ടര്‍മാര്‍ മാത്രമാണ് തിരഞ്ഞെടുപ്പുകളില്‍ വോട്ട്  ചെയ്യാനായി ഇന്ത്യയിലെത്തുന്നത്. വിമാനടിക്കറ്റിനുള്ള വലിയ തുക ചിലവാക്കി വോട്ട് ചെയ്യാന്‍ പ്രവാസി വോട്ടര്‍മാര്‍ക്ക്  താത്പര്യമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ സാധ്യതകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരയുന്നത്.

നാട്ടില്‍ ചുമതലപ്പെടുത്തുന്ന ആളെ കൊണ്ട് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഈ മാസം തീരുമാനിച്ചിരുന്നു. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ സൈനികരെ പോലെ പ്രവാസികള്‍ക്കും വിശ്വസ്തരെ ഉപയോഗിച്ച് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാം.

ഇന്ത്യയില്‍ വോട്ടവകാശമുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുണ്ടെങ്കിലും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍ മാത്രമാണ്. ഇതില്‍ 23,556 പേരും മലയാളികള്‍. 364 പഞ്ചാബില്‍ നിന്നും 14 പേര്‍ ഗുജറാത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Trending News