മറ്റൊരു യുറോ കപ്പായി ഫിഫ: ഫൈനലിലേക്ക് കുതിക്കാന്‍ ഫ്രാന്‍സും ബല്‍ജിയവും

റഷ്യന്‍ ലോകകപ്പ് കിരീടപ്പോരാട്ടത്തിന്‍റെ ആദ്യ സെമിഫൈനല്‍ മത്സരത്തിനായി ഫ്രാന്‍സും ബല്‍ജിയവും ഇന്നിറങ്ങും. 

Last Updated : Jul 10, 2018, 04:10 PM IST
മറ്റൊരു യുറോ കപ്പായി ഫിഫ: ഫൈനലിലേക്ക് കുതിക്കാന്‍ ഫ്രാന്‍സും ബല്‍ജിയവും

സെന്‍റ്പീറ്റേഴ്സ് ബര്‍ഗ്: റഷ്യന്‍ ലോകകപ്പ് കിരീടപ്പോരാട്ടത്തിന്‍റെ ആദ്യ സെമിഫൈനല്‍ മത്സരത്തിനായി ഫ്രാന്‍സും ബല്‍ജിയവും ഇന്നിറങ്ങും. 

ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്ക് സെന്‍റ്പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം. എല്ലാ മത്സരങ്ങളും ജയിച്ചാണ് ബല്‍ജിയവും ഫ്രാന്‍സും സെമിയിലെത്തിയത്. 

വളരെ മികച്ച പ്രകടനമാണ് ബൽജിയവും ഫ്രാൻസും ലോകകപ്പിലുടനീളം കാഴ്ചവെച്ചത്. 
ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെയും പ്രീക്വാര്‍ട്ടറില്‍ ജപ്പാനെയും ക്വാര്‍ട്ടറില്‍ ബ്രസീലിനെയും തകര്‍ത്താണ് ബല്‍ജിയം അവസാന നാലില്‍ ഇടംനേടിയത്.

ലുക്കാക്കു അടങ്ങുന്ന മികച്ച മുന്നേറ്റ നിരയാണ് ബൽജിയത്തിന്‍റെ കരുത്ത്. പ്രതിരോധവും ആക്രമണവും ഒരേപോലെ ശക്തമാക്കിയുള്ള തന്ത്രമാണ് ബല്‍ജിയത്തെ ഇവിടം വരെ എത്തിച്ചിരിക്കുന്നത്.

യുവതാരങ്ങളുടെ ഊര്‍ജ്ജത്തിലാണ് ഫ്രാന്‍സിന്‍റെ മുന്നേറ്റം. എംബാപ്പെ എന്ന സൂപ്പര്‍ താരത്തിലാണ് ആരാധകരുടെ കണ്ണ്. 

ഒപ്പം ഗ്രിസ്മാനും ജിറൗഡും പോഗ്ബയും ഉണ്ട്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെയും ക്വാര്‍ട്ടറില്‍ ഉറുഗ്വെയെയും തകര്‍ത്താണ് ഫ്രാന്‍സ് സെമിയിലെത്തിയത്.

എന്നാല്‍, പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ നേടിയ വിജയം ബല്‍ജിയത്തിന് നല്ല ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് ബൽജിയത്തിനെ പ്രതിരോധിക്കാൻ ഫ്രാൻസിന് വിയർപ്പൊഴുക്കേണ്ടി വരും.

എന്തായാലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തോടെയാണ് സെമിഫൈനലിനായി കാത്തിരിക്കുന്നത്

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്നത്തെ മത്സരത്തിലെ വിജയികൾ ക്രൊയേഷ്യ ഇംഗ്ലണ്ട് സെമി ഫൈനലിലെ വിജയികളുമായി മത്സരിക്കും. ഞായറാഴ്ചയാണ് ഫൈനല്‍ പോരാട്ടം. 

Trending News