ന്യൂഡൽഹി: ഐസിസി യോഗങ്ങളിൽ ബിസിസിഐയെ പ്രതിനിധീകരിക്കുന്നതിന് എൻ. ശ്രീനിവാസന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി. ഐ.പി.എല്‍ കോഴ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ശ്രീനിവാസന്റെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീണിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി ശ്രീനിവാസനോട് ഒഴിഞ്ഞുനിൽക്കാൻ നിർദേശിച്ചത്.
ഏപ്രില്‍ 24ന് നടക്കുന്ന ഐ.സി.സി മീറ്റിംഗില്‍ ബി.സി.സി.ഐയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ആക്റ്റിംഗ് സെക്രട്ടറി അമിതാബ് ചൗധരിക്ക് സുപ്രീം കോടതി അനുമതി നല്കി. ചൗധരിക്കൊപ്പം ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കും ഐ.സി.സി യോഗത്തില്‍ പങ്കെടുക്കാം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കറും ഡി.വൈ ചന്ദ്രചൂഡും ബെഞ്ചിലുണ്ട്.