കൊച്ചി: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബി.സി.സി.ഐയുടെ വിലക്ക് നിലനിൽക്കുന്നതുകൊണ്ട് ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാൻ ആകുന്നില്ലെന്ന് ചൂണ്ടികാട്ടി ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
2013ല്‍ മേയില്‍ നടന്ന ഐ.പി.എൽ ഒത്തുകളി വിവാദത്തിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബി.സി.സി.ഐ അന്വേഷണ കമ്മിഷന്‍റെ റിപ്പോർട്ടുകൾക്ക് ആധാരമാക്കിയത് ഡൽഹി പൊലീസ് നൽകിയ വിവരങ്ങളാണെന്നും, പൊലീസിന്‍റെ വാദങ്ങൾ തള്ളി പട്യാല സെഷൻസ് കോടതി തന്നെ കേസിൽ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് തന്‍റെ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.