ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇക്കാര്യത്തിൽ കരുതിക്കൂട്ടി ധോണി തെറ്റ് ചെയ്യാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വിഷയത്തിൽ ധോണിക്കെതിരെ നടപടിയുമായി മുമ്പോട്ട് പോകുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു.
ബിസിനസ് ടുഡെ മാഗസിന്‍റെ മുഖചിത്രത്തില്‍ ഗോഡ് ഓഫ് ബിഗ് ഡീൽസ് എന്ന തലക്കെട്ടിൽ മഹാവിഷ്ണുവായി ധോണി പ്രത്യക്ഷപ്പെട്ടത്ത് മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആന്ധ്രാ പ്രദേശിലെ അനന്ദാപുരി സ്വദേശിയാണ് ധോണിക്കെതിരെ പരാതി നൽകിയത്.
നേരത്തെ, സമാന വിഷയത്തിൽ വി.എച്ച്.പി പ്രവർത്തകനായ ശ്യാം സുന്ദർ നൽകിയ പരാതിയെ തുടർന്ന് ആന്ധ്രപ്രദേശിലെ അനന്ത്പൂർ കോടതി ധോണിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധോണി കർണാടക ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല.