ന്യൂഡൽഹി: കടൽകടന്നുപോയി വൈദ്യശാസ്ത്രം പഠിച്ച് തിരിച്ചെത്തിയ ആദ്യ ഭാരതീയ വനിതയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ.
പാശ്ചാത്യ വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയായ ആനന്ദി ഗോപാൽ ജോഷിയ്ക്കാണ് അവരുടെ 153ാം പിറന്നാൾ ദിനത്തിൽ ആദര സൂചകമായി ഗൂഡിൾ ഡൂഡിലൊരുക്കിയത്. കഴുത്തിൽ മാലപോലെ സ്റ്റെഥസ്കോപ്പണിഞ്ഞ്, ജീവന്റെ നിറമായ പച്ച ചുറ്റി, ബിരുദ സർട്ടിഫിക്കറ്റ് കൈയിൽ പിടിച്ചുനിൽക്കുന്ന രീതിയിലാണ് ആനന്ദിബായിയെ ഡൂഡിലൊരുക്കിയിരിക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു ആനന്ദിബായി. സ്ത്രീകൾക്ക് വീടിനു പുറത്തേയ്ക്കു പോലും സഞ്ചരിക്കാൻ അനുവാദമില്ലാതിരുന്ന ആ കാലത്ത് കടൽ കടന്നുപോയി വിദ്യാസം ചെയ്ത വനിതയെന്ന ബഹുമതിക്ക് അർഹയാണ് ഇവർ.
പൂനയിലെ സമ്പന്ന യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ആനന്ദിബായിയുടെ ജനനം. യമുന എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. ഒമ്പതാം വയസിൽ തന്നേക്കാൾ 20 വയസിനു മൂപ്പുള്ള ഗോപാൽ റാവു എന്നയാളുമായി ആനന്ദിബായിയുടെ വിവാഹം നടന്നു. തപാൽ വകുപ്പിൽ ഗുമസ്തനായിരുന്ന ഗോപാൽ റാവു സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചിരുന്ന ആളായിരുന്നു. അദ്ദേഹം ആനന്ദിബായിയെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുവാൻ സഹായിച്ചു
ആനന്ദിബായിയുടെ 14ാം വയസിൽ ഒരു മകൻ ജനിച്ചു. എന്നാൽ തക്ക സമയത്ത് വൈദ്യ സഹായം ലഭിക്കാതിരുന്നതിനാൽ 10 ദിവസം മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. ഈ സംഭവമാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
കത്തുകൾ വഴി പരിചയപ്പെട്ട, അമേരിക്കക്കാരിയായ തിയോഡിക്ക കാർപെന്റർ എന്ന സ്ത്രീയുടെ സഹായത്തോടെ, വൈസ്രോയിയടക്കമുള്ളവരുടെ സാമ്പത്തിക സഹായത്തോടെ 1883 ജൂണിൽ അവർ വിമൻസ് മെഡിക്കൽ കോളജ് ഓഫ് പെൻസിൽവാനിയയിൽ എൻറോൾ ചെയ്യുന്നതിനായി ന്യൂയോർക്കിൽ കപ്പലിറങ്ങി. 1886 മാർച്ച് 11-ന് എംഡി ബിരുദം നേടി.
1886-ൽ ഇന്ത്യയിൽ മടങ്ങി എത്തിയ ആനന്ദിക്ക് വൻവരവേൽപ്പ് ലഭിച്ചു. പിന്നീട് കോലാപ്പൂർ നാട്ടു രാജ്യത്ത് ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിൽ നിയമിതയായി.
എന്നാൽ വിധി മറ്റൊന്നായിരുന്നു അവര്‍ക്കുവേണ്ടി കരുതിയിരുന്നത്. ഭാരതീയ വനിതകളുടെ യശസ്സുയര്‍ത്തിയ ആനന്ദി 22 വയസ്സ് പൂര്‍ത്തിയാകുന്നതിന് ഒരു മാസം മുന്‍പ് ഈ ലോകത്തോട് യാത്ര പറഞ്ഞു.