ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ട് നാസയുടെ ഇന്‍സൈറ്റ് ദൗത്യം.
ഭൂമിയില്‍ നിന്ന് 6 മാസം മുന്‍പ് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് നാസയുടെ ഇന്‍സൈറ്റ് ദൗത്യം ഗ്രഹത്തിന്‍റെ ഉപരിതലത്തില്‍ ഇറങ്ങിയത്.
ഇൻസൈറ്റ് ചൊവ്വയിലെത്തി ആദ്യ മിനിട്ടിൽ തന്നെ ചിത്രങ്ങൾ അയച്ചു തുടങ്ങി.ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുമുള്ള സംവിധാനങ്ങൾ ഇൻസൈറ്റിലുണ്ട്.
മേയ് 5ന് കലിഫോർണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയൻസിന്‍റെ അറ്റ്‌ലസ് 5 റോക്കറ്റിലാണ് ‘ലാൻഡർ’ വിഭാഗത്തിലുള്ള ദൗത്യം വിക്ഷേപിച്ചത്.
54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ച ശേഷമാണ് ഉപരിതലത്തിലിറങ്ങിയത്.
ദൗത്യത്തിന്‍റെ ഏറ്റവും നിർണായക ഘട്ടമായ ആറര മിനിറ്റ് യാത്ര (അന്തരീക്ഷത്തിൽനിന്ന് ഉപരിതലത്തിലേക്ക്) യാണ് ഇന്നലെ നടന്നത്.
360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഗ്രഹത്തിന്‍റെ മധ്യരേഖാ പ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്‍റെ ലക്ഷ്യം.
ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വയില്‍ കുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും.
അഞ്ചുമീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കാന്‍ ശേഷിയുള്ള ജര്‍മന്‍ നിര്‍മ്മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.