വാഷിങ്ടണ്‍: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. മാത്രമല്ല, ഹിസ്ബുൾ തലവനും ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെയും ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി. 1989ലാണ് ഈ സംഘടന രൂപീകരിച്ചത്.
യു.എസ് ട്രഷറി ഡിപ്പാര്‍മെന്റിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സംഘടന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയതോടെ ഹിസ്ബുൽ മുജാഹിദ്ദീന്‍റെ അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കും. ഇതോടെ, ഭീകരസംഘടനകള്‍ക്ക് യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ ഹിസ്ബുല്‍ മുജാഹിദ്ദീനും ബാധകമാകും. പൗരന്മാർ ഇവരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നത് നിയമവിരുദ്ധമാണെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പ് ഹിസ്ബുൽ തലവൻ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിന് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നടപടി.