ഇറാന്‍-ഇറാഖ് ഭൂകമ്പം: മരണം 200 കവിഞ്ഞു, 1700 പേര്‍ക്ക് പരിക്ക്

ഇറാന്‍ – ഇറാഖ് അതിര്‍ത്തിയെ വിറപ്പിച്ച ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 207-ല്‍ എത്തി. 1700ല്‍ അധികം പേര്‍ക്കു പരിക്ക്. ഇന്ത്യന്‍ സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

Last Updated : Nov 13, 2017, 01:28 PM IST
ഇറാന്‍-ഇറാഖ് ഭൂകമ്പം: മരണം 200 കവിഞ്ഞു, 1700 പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാന്‍ – ഇറാഖ് അതിര്‍ത്തിയെ വിറപ്പിച്ച ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 207-ല്‍ എത്തി. 1700ല്‍ അധികം പേര്‍ക്കു പരിക്ക്. ഇന്ത്യന്‍ സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂര്‍വേഷ്യയെയും കുലുക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്, കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേസമയം, മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിടിച്ചില്‍ ഉണ്ടായി റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താന്‍ താമസം നേരിട്ടിരുന്നു. റെഡ് ക്രസന്റിന്‍റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അടിയന്തര ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജീകരിക്കുകയാണ് തങ്ങളെന്നു പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യ ഡപ്യൂട്ടി ഗവര്‍ണര്‍ മൊജ്താബ നിക്കെര്‍ദാര്‍ അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടനയുടെ മേധാവി മോര്‍ടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐആര്‍ഐഎന്‍എന്നിനോട് സൂചിപ്പിച്ചു. ചില സ്ഥലങ്ങളില്‍ വൈദ്യുതി വിതരണവും ടെലഫോണ്‍ സംവിധാനവും തകര്‍ന്നിട്ടുമുണ്ട്. പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണു കുവൈത്തിന്‍റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു വീണു. താമസക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിന്‍താസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതല്‍ തീവ്രത അനുഭവപ്പെട്ടത്. മാത്രമല്ല, ഷാര്‍ജയിലും ദുബായിലും ഇതിന്‍റെ പ്രകമ്പനമുണ്ടാകുകയും ചെയ്തു. കുവൈത്തിലും യുഎഇലും റിക്ടര്‍സ്‌കെയിലില്‍ എത്രയാണ് അനുഭവപ്പെട്ടതെന്ന് വ്യക്തമല്ല. ഔദ്യോഗികമായ ഭൂമികുലുക്കം സംബന്ധിച്ച പ്രതികരണം വന്നിട്ടില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

 

Trending News