ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ 'വിഭാഗീയ രാഷ്ട്രീയ' നയത്തെ ശക്തമായി എതിര്‍ത്ത് മുന്‍ പ്രസിഡന്റ് ഒബാമ രംഗത്ത്. ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇതുവരെ തുനിയാതിരുന്ന ഒബാമ ഇത്തവണ ശക്തമായി പ്രതികരിച്ചു. ഒബാമയുടെ ഈ തിരിച്ചുവരവ് ഏറെ നിർണായകമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
മുന്‍പ് പലതവണ കണ്ട 'വിഭജനത്തിന്റെ രാഷ്ട്രീയം' ട്രംപിനുകീഴില്‍ അമേരിക്കയില്‍ വീണ്ടും അവതരിക്കുകയാണ്. ട്രംപിനു കീഴില്‍ ഇന്ന് കാണുന്ന പല നയങ്ങളും 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഴിച്ചു മൂടിയതാണ്. ഇത് 19 -ാാം നൂറ്റാണ്ടല്ല, 21 -ാം നൂറ്റാണ്ടാണെന്ന് ട്രംപ് തിരിച്ചറിയണമെന്നും ഒബാമ പരിഹസിച്ചു.
ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വേണ്ടി ഒബാമ ന്യൂജേഴ്സിയിലെയും വിർജീനിയയിലെയും തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ന്യൂജേഴ്സിയിലും വിര്‍ജീനിയയിലും നവംബര്‍ ഏഴിനാണ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്. ഫലം ട്രംപിന്റെയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും വിലയിരുത്തലാകും. ഈവര്‍ഷം നടക്കുന്ന ഏക തെരഞ്ഞെടുപ്പു കൂടിയാണ് ഇത്. ന്യൂജേഴ്സിയിലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി വിജയിക്കാനാണ് സാധ്യത. അതേസമയം, വിർജീനിയയിൽ കനത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി 20ന് പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറിയതിന് ശേഷം രാഷ്ട്രീയ സംവാദങ്ങളിൽ സജീവമായിരുന്നില്ല ഒബാമ. മുൻ പ്രസിഡൻറുമാർ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നത് അമേരിക്കൻ രാഷ്ട്രീയത്തില്‍ പതിവില്ല. എന്നാൽ, ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം ഒബാമയുടെ പല പദ്ധതികളും അട്ടിമറിച്ചിരുന്നു.