ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷെഹ്ബാസ് ഷരീഫായിരിക്കും പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ (നവാസ് വിഭാഗം) പുതിയ നേതാവെന്ന് പാർട്ടിയിലെ മുതിർന്ന അംഗമായ രാജാ സഫറുൾ ഹഖ് അറിയിച്ചു.
പാനമ രേഖകൾ സംബന്ധിച്ച അഴിമതിക്കേസിനെത്തുടർന്നു പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന നവാസ് ഷരീഫിനു പാർട്ടി നേതാവായി തുടരാനാവില്ലെന്നും പുതിയ പാര്‍ട്ടി തലവനെ ഉടൻ തെരഞ്ഞെടുക്കണമെന്നും നിർദേശിച്ച് ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞദിവസം പാർട്ടിക്കു നോട്ടീസ് നൽകിയിരുന്നു.
രാജിവച്ച പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച വാഹനറാലി ലാഹോറിലെത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും.
ഇതിനിടെ പുതിയ പാക് പ്രധാനമന്ത്രി അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയല്ലെന്നും ഇപ്പോഴത്തെ പാർലമെന്റിന്റെ കാലാവധി തീരുന്നതുവരെ അദ്ദേഹത്തെ മാറ്റില്ലെന്നും നവാസ് ഷരീഫ് വ്യക്തമാക്കി. അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാണെന്നും ഷെഹ്ബാസായിരിക്കും തന്റെ പിൻഗാമിയെന്നും നേരത്ത നവാസ് പറഞ്ഞിരുന്നു. ഷഹബാസ് പഞ്ചാബിൽനിന്നു മാറുന്നതു പാർട്ടിക്കു ദോഷം ചെയ്യുമെന്ന തിരിച്ചറിവാണു മനം മാറ്റത്തിനു കാരണമെന്നു പറയപ്പെടുന്നു.
ഇന്നലെ നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ കൂറ്റൻ വാഹനറാലി ഇസ്ലാമാബാദിൽനിന്നു 380 കിലോമീറ്റർ അകലെയുള്ള ലാഹോറിലേക്കു പുറപ്പെട്ടു. സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചാണ് നവാസ് ഷരീഫ് റോഡ് ഷോ നടത്തുന്നത്. 900ത്തിൽ അധികം വാഹനങ്ങളുടെ വ്യൂഹമാണ് ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക് (ജിടി) റോഡിലൂടെ ലാഹോറിലേക്കു നീങ്ങിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഒരു കിലോമീറ്റർ യാത്രയ്ക്കു മൂന്നു മണിക്കൂർ വരെയെടുത്തു. റാലി ഇന്നു ലാഹോറിലെത്തുമെന്നു സംഘാടകർ പറയുന്നുണ്ടെങ്കിലും കൂടുതല്‍ ദിവസം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പുതിയ പാര്‍ട്ടി നേതാവിന്റെ പ്രഖ്യാപനം ലാഹോറില്‍ വച്ചാണ് വാസ് ഷരീഫ് നടത്തുക.