ഹരാരെ: സിംബാബ്വേയിൽ 37 വർഷമായി ഭരിക്കുന്ന പ്രസിഡന്റ് റോബർട്ട് മുഗാബെയെ സൈന്യം പുറത്താക്കി. മുൻ വൈസ് പ്രസിഡന്റ് എമേഴ്സൺ എംനൻഗാഗ്വ ഇടക്കാല പ്രസിഡന്റാകുമെന്നാണ് സൂചന. മുഗാബെയും കുടുംബാംഗങ്ങളും തടവിലാവുകയും ചെയ്തു. എന്നാല് ഭാര്യ ഗ്രേസിനെ ദക്ഷിണാഫ്രിക്കയിലേയ്ക്കു സുരക്ഷിതമായി അയച്ചുവെന്നാണ് റിപ്പോർട്ട്.
ഒരാഴ്ച മുന്പ് (നവംബർ 6) സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനെ തുടർന്നു രാജ്യംവിട്ട എംനൻ ഗാഗ്വ ഇന്നലെ ഉച്ചയോടെ മടങ്ങിയെത്തി. മന്യാമെ വ്യോമസേനാ താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്.
തൊണ്ണൂറ്റിമൂന്നു വയസുള്ള പ്രസിഡന്റ് മുഗാബെ, രണ്ടാം ഭാര്യ ഗ്രേസ് (52), ധനമന്ത്രി ഇഗ്നേഷ്യസ് ചോംബോ തുടങ്ങിയവരെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നീട് ദക്ഷിണാഫ്രിക്ക ഇടപെട്ട് ഗ്രേസിനെ രാജ്യത്തുനിന്നു കടത്തി. മുഗാബെ അധികാരമൊഴിയാൻ സമ്മതിച്ചെന്നും റിപ്പോർട്ടുണ്ട്.
1979-ൽ സിംബാബ്വേ സ്വാതന്ത്ര്യം നേടിയശേഷം മുഗാബെ ആദ്യം പ്രധാനമന്ത്രിയായി. പിന്നീട് ഭരണഘടന തിരുത്തി പ്രസിഡന്റ് പദവിയേറ്റു. ആഫ്രിക്കയിലെ ഏറ്റവും ദീർഘകാലം ഭരിച്ച മുഗാബെയുടെ പിൻഗാമിയാകുമെന്നു മുന്പ് കരുതപ്പെട്ടയാളാണ് എംനൻ ഗാഗ്വ. പക്ഷേ കുറേ നാളായി പിൻഗാമി സ്ഥാനം സ്വപ്നം കണ്ടു കരുനീക്കിയ ഗ്രേസ് അദ്ദേഹത്തെ പുറത്താക്കാൻ വഴിയൊരുക്കി.
ചൊവ്വാഴ്ചയോടെ സൈനിക ഇടപെടലിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഹരാരെയിലെ പല പ്രധാന കേന്ദ്രങ്ങളിലും പട്ടാളടാങ്കുകളും കവചിത വാഹനങ്ങളും നിലയുറപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുഗാബെയും ധനമന്ത്രി ചോംബോയും അവരുടെ പക്ഷത്തുള്ള പ്രമുഖരും സൈനിക നിയന്ത്രണത്തിലായി. ബുധനാഴ്ച രാവിലെ ഔദ്യോഗിക ടെലിവിഷൻ കേന്ദ്രം സൈന്യം പിടിച്ചു. മേജർ ജനറൽ എസ്.ബി. മോയോ, പട്ടാളം താത്കാലികമായി അധികാരം പിടിച്ചെന്നു ടിവിയിലൂടെ അറിയിച്ചു. പ്രസിഡന്റും കുടുംബവും സുരക്ഷിതരാണെന്ന് മോയോ ഉറപ്പു നല്കി. പ്രസിഡന്റിനു ചുറ്റുമുള്ള ക്രിമിനലുകളെ ഒതുക്കാനാണു പട്ടാളം ശ്രമിക്കന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈനികമേധാവി രംഗത്തുവരികയോ പട്ടാളഭരണവും പട്ടാളനിയമവും പ്രഖ്യാപിക്കുകയോ ചെയ്തില്ല. ദൗത്യം വേഗം തീർത്തു പിൻവാങ്ങുമെന്നു സൈനിക വക്താവ് പറഞ്ഞു. വെള്ളക്കാരുടെ ഭരണത്തിനെതിരേ പൊരുതിയ ഗറിലകളുടെ സംഘടനയും മുൻ പട്ടാളക്കാരുടെ സംഘടനയും പട്ടാള നടപടിയെ സ്വാഗതം ചെയ്തു.
സിംബാബ്വേയിലെ നാനൂറിൽപരം ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.