തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. കണ്ണ് മാറി ചികിത്സ നൽകിയെന്നാണ് ആരോപണം. ഇടത് കണ്ണിന് നൽകേണ്ടിയിരുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനാണ് നൽകിയത്. സംഭവത്തിൽ ചികിത്സിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു. അസി. പ്രഫ എസ് എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കണ്ണിലെ നീർക്കെട്ട് മാറുന്നതിനായി നൽകുന്ന കുത്തിവയ്പ്പാണ് മാറിനൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നൽകിയത്.
കഴിഞ്ഞ ഒരാഴ്ചയായി രോഗി ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇടതുകണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങൽ വന്നതോടെയാണ് ചികിത്സ തേടിയത്. ജൂൺ 3ന് മുൻപ് കുത്തിവയ്പെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് 2ന് ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുക്കുന്നതിനായുള്ള കാര്യങ്ങൾ ചെയ്തുവെന്ന് 59കാരിയുടെ മകൻ പറഞ്ഞു.
എന്നാൽ കുത്തിവെയ്പ്പിനുള്ള മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലാതിരുന്നതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഒരാള്‍ക്ക് ആറായിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നൽകി മരുന്ന് വരുത്തിക്കുകയായിരുന്നുവെന്നും മകൻ പറഞ്ഞു. മരുന്ന് ലഭിച്ച ശേഷം ഡോക്ടർ ഇടത് കണ്ണിന് പകരം വലത് കണ്ണിൽ കുത്തിവയ്പെടുക്കുകയായിരുന്നു. ഗുരുതര വീഴ്ചയുണ്ടായെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിലാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്. മാറി കുത്തിവെപ്പെടുത്ത വലതു കണ്ണിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം.









