ചെന്നൈ: പ്രമുഖ സിനിമ നിര്‍മാതാവും ഗോകുലം ചിറ്റ് ഫണ്ട് ഉടമയും ആയ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയെന്ന് റിപ്പോര്‍ട്ട്. ഗോകുലം ഗോപാലന്റെ വിവിധ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. എമ്പുരാന്‍ വിവാദവുമായി ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ പലരും ഈ പരിശോധനയെ സംശയിക്കുന്നത്. ചിട്ടികളുടെ മറവിൽ ഫെമ നിയമ ലംഘനം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് പരിധോന എന്നാണ് റിപ്പോർട്ടുകൾ.
ഗോകുലത്തിന്റെ കോഴിക്കോട്, കൊച്ചി, ചെന്നൈ തുടങ്ങിയ ഓഫീസുകളിലാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. രണ്ട് വർഷം മുമ്പ് എൻഫോഴ്സ് ഡയറക്ടറേറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു അന്ന് മൊഴിയെടുത്തത്. ഗോകുലത്തിന്റെ ചിട്ടി തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളിൽ അന്ന് ഇഡി അന്വേഷണം തുടങ്ങിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ തന്നെ ഏറ്റവും വലിയ നിര്‍മാണ കമ്പനികള്‍ ഒന്നായ ലൈക്ക പ്രൊഡക്ഷന്‍സില്‍ നിന്നായിരുന്നു അവസാന നിമിഷം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് എമ്പുരാന്‍ ഏറ്റെടുത്തത്. ലൈക്കയുടെ പിന്‍മാറല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ഘട്ടത്തിലായിരുന്നു ഇത്. എമ്പുരാന്റെ റിലീസിനും ഇത് ഏറെ ഗുണം ചെയ്തിരുന്നു.
എമ്പുരാനില്‍ ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന രീതിയില്‍ ചില പരാമര്‍ശങ്ങളുണ്ടായിരുന്നു. സിനിമയ്‌ക്കെതിരെ ഏറ്റവും ശക്തമായി രംഗത്ത് വന്നത് സംഘപരിവാര്‍ അനുകൂലികളും ആയിരുന്നു. ഗുജറാത്ത് കലാപ ദൃശ്യങ്ങള്‍ കാണിച്ചതിനൊപ്പം തന്നെ അവര്‍ ഉയര്‍ത്തിയ എതിര്‍പ്പ് ദേശീയ ഏജന്‍സികളെ അധിക്ഷേപിച്ചു എന്നായിരുന്നു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ എമ്പുരാനെതിരേയും സംവിധായകന്‍ പൃഥ്വിരാജിനെതിരേയും ഒട്ടനവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഇത്തരം ഒരു സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഗോകുലം ഓഫീസുകളിലെ ഇഡി പരിശോധനയെ എമ്പുരാന്‍ വിവാദവുമായി കൂട്ടിക്കുഴയ്ക്കുന്നത്. സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ആദ്യം പ്രതികരണവുമായി എത്തി ആളും ഗോകുലം ഗോപാലന്‍ ആയിരുന്നു. എമ്പുരാന്‍ എന്ന സിനിമ ആരേയും വേദനിപ്പിക്കാന്‍ വേണ്ടി എടുത്തതല്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംവിധയകനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ആയിരുന്നു അന്ന് ഗോകുലും ഗോപാലന്‍ പ്രതികരിച്ചത്.
എന്തായാലും വിവാദങ്ങള്‍ക്കൊടുവില്‍ എമ്പുരാനില്‍ ഒട്ടനവധി മാറ്റങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ വരുത്തിയത്. 17 എഡിറ്റുകള്‍ ഉണ്ടാകും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ 24 എഡിറ്റുകളോടെ പുതുക്കിയ പതിപ്പാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









