)
ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനികളിൽ മുൻനിരയിലുള്ള നയാര എനർജിയിലെ ഓഹരികൾ വിൽക്കാൽ റഷ്യൻ എണ്ണക്കമ്പനിയായ പിജെഎസ് സി റോസ്നെഫ്റ്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നയാരയിലെ 49.13 ശതമാനം ഓഹരികള്‍ ആണ് റഷ്യൻ കമ്പനി വിൽക്കാനൊരുങ്ങുന്നത്. ഈ ഓഹരികൾ സ്വന്തമാക്കി നയാര എനർജി ഏറ്റെടുക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ശ്രമം തുടങ്ങി എന്നാണ് വാർത്തകൾ. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ മറികടക്കാൻ റിലയൻസിന് സാധ്യമാകും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനറി ഇപ്പോൾ റിലയൻസിന് കീഴിലാണ്. ഗുജറാത്തിലെ ജാംനഗറിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറി നയാരയുടേതാണ്. ഇതും സ്ഥിതി ചെയ്യുന്നത് ഗുജറാത്തിൽ ആണ്. നയാരക്ക് ആറായിരത്തിലധികം ബ്രാൻഡഡ് ഔട്ട്ലെറ്റുകളും 1200 ൽ അധികം പെട്രോൾ പമ്പുകളും ഉണ്ട്. റിയലൻസിന്റെ പെട്രോളിയം കമ്പനി റിലയൻസ് ജിയോ ബിപി മൊബിലിറ്റി ലിമിറ്റഡ് എന്നാണ് അറിയപ്പെടുന്നത്. 1,700 ൽ അധികം റീട്ടെയിൽ ഫ്യുവൽ ഔട്ട്ലെറ്റുകലാണ് റിലയൻസിന് ഇന്ത്യയിൽ ഉള്ളത്. നയാര കൂടി ചേരുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായി റിലയൻസ് മാറുമെന്ന് ഉറപ്പ്.
പിജെഎസ് സി റോസ്നെഫ്റ്റ് അവരുടെ ഓഹരികൾ വിൽക്കാൻ ചില കാരണങ്ങളുണ്ട്. യൂറോപ്യൻ രാജ്യങ്ങളുടെ വിലക്കുകൾ നിലനിൽക്കുന്നതിനാൽ അവർക്ക് ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി. അതുകൊണ്ട് ഓഹരികൾ വിറ്റുപോകാൻ ആണ് അവരുടെ പദ്ധതി. ഇത് സംബന്ധിച്ച ഓഫർ പൊതു വിപണിയ്ക്ക് മുന്നിൽ തന്നെയാണ് അവർ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ 20 ബില്യൺ ഡോളറിന്റെ വാല്യുവേഷൻ ആയിരുന്നു ഓഹരികൾക്ക് അവർ കണക്കാക്കിയിരുന്നത്. ഇത് വലിയൊരു തുകയാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
റിലയൻസുമായി പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. പിജെഎസ് സി റോസ്നെഫ്റ്റിന്റെ ഉന്നത അധികാരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് തവണ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്ന് ഓഹരി വിൽപന സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടായിക്കോളണം എന്നില്ല.
അദാനി ഗ്രൂപ്പിനേയും പിജെഎസ് സി റോസ്നെഫ്റ്റ് സമീപിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എണ്ണ വിപണിയുടെ സാധ്യതകൾ സംബന്ധിച്ച് അദാനി ഗ്രൂപ്പിന് വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. പരമ്പരാഗത ഇന്ധന മേഖലയുടെ വളർച്ച ഇനി എത്രകാലം എന്നത് ലോക വിപണിയ്ക്കുമുന്നിലും ഉള്ള ചോദ്യമാണ്. റിന്യൂവബിൾ എനർജി മേഖലയിലാണ് ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ കൂടുതൽ നിക്ഷേപങ്ങൾ. അതുകൊണ്ടുതന്നെ പിജെഎസ് സി റോസ്നെഫ്റ്റിന്റെ ഓഫർ അവർ നിരസിച്ചു എന്നാണ് പ്രചരിക്കുന്ന വാർത്തകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.