Actress Attack Case: നടിയുടെ പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നു... അഞ്ച് പേരെങ്കിലും കണ്ടു; ഒളിക്യാമറയില്‍ സുനിയുടെ മറ്റൊരു വെളിപ്പെടുത്തല്‍

Pulsar Suni on Reporter TV Sting Operation: താൻ ദൃശ്യങ്ങൾ കണ്ടു എന്ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ ദിലീപ് സ്വപ്തത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല എന്നാണ് സുനിൽ കുമാർ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 3, 2025, 12:24 PM IST
  • ദൃശ്യങ്ങൾ കണ്ടത് ആരൊക്കെയെന്ന് സുനിൽ കുമാർ വെളിപ്പെടുത്തിയിട്ടില്ല
  • ദിലീപ് ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്ന് സുനിൽ കുമാർ
  • ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയത് ദിലീപ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല
Actress Attack Case: നടിയുടെ പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നു... അഞ്ച് പേരെങ്കിലും കണ്ടു; ഒളിക്യാമറയില്‍ സുനിയുടെ മറ്റൊരു വെളിപ്പെടുത്തല്‍

കൊച്ചി: നടി ആക്രമിക്കപ്പെട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവി ഒളി ക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഏറെ ഞെട്ടിപ്പിക്കുന്നതാണ് പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ ആര്‍ റോഷിപാലിനോട് ക്യാമറയുടെ സാന്നിധ്യം അറിയാതെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്ന സുനില്‍ കുമാര്‍ നടത്തിയ വെളിപ്പെടുത്തതില്‍ ആണ് ഇത് ഉള്ളത്.

Add Zee News as a Preferred Source

ചുരുങ്ങിയത് അഞ്ച് പേര്‍ എങ്കിലും താന്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട് എന്നാണ് സുനില്‍ കുമാറിന്റെ വെളിപ്പെടുത്തല്‍. എന്തുകൊണ്ടാണ് അവര്‍ ഇക്കാര്യം പുറത്ത് പറയാത്തത് എന്നതിനും സുനില്‍ കുമാറിന് ഉത്തരമുണ്ട്. ഭയം മൂലം ആണ് അവര്‍ പറയാത്തത് എന്നാണ് സുനിലിന്റെ വിശദീകരണം.

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത് അന്തരിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആണ്. ദിലീപിനെ ഏറെ ഞെട്ടിച്ച സംഭവം ആയിരുന്നു ഇത് എന്നും പള്‍സര്‍ സുനി പറയുന്നുണ്ട്. ദിലീപ് അത് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല എന്നാണ് സുനില്‍ കുമാര്‍ ഒളിക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. ദിലീപ് ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട് എന്ന് സുനില്‍ കുമാറും പറയുന്നുണ്ട്.

കോടതിയുടെ സംരക്ഷണത്തിലുള്ള ദൃശ്യങ്ങള്‍ മറ്റാരെങ്കിലും കണ്ടിരുന്നോ എന്ന സംശയം അതീജിവത തന്നെ മുമ്പ് ഉന്നയിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ ഉണ്ടായ മാറ്റം മുന്‍ നിര്‍ത്തിയായിരുന്നു ഇത്തരം ഒരു സംശയം. ഇത് സംബന്ധിച്ച അന്വേഷണം പിന്നീട് എങ്ങുമെത്തുകയും ചെയ്തിരുന്നില്ല. എന്നാലും പോലീസിന്റെ കൈയ്യില്‍ നിന്നല്ലാതെ ഈ ദൃശ്യങ്ങള്‍ കണ്ട് മറ്റ് ആളുകള്‍ ആരൊക്കെ ആണ് എന്നത് നിര്‍ണായകമായ ചോദ്യമാണ്.

ദിലീപിന്റെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ കാവ്യ മാധവനുമായും കാവ്യയുടെ പിതാവുമായും പരിചയമുണ്ട് എന്നും സുനില്‍ കുമര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കാവ്യയുടെ പിതാവ് തന്നെ പരിചയമില്ലെന്ന് പറഞ്ഞത് അഭിഭാഷകന്റെ ഉപദേശം കാരണമാകാം എന്നും സുനില്‍ കുമാര്‍ പറയുന്നു.

നടിയുടെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ട് എന്ന് പറയില്ലെന്നാണ് സുനില്‍ കുമാര്‍ ഒളിക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. കേസിലെ നിര്‍ണായക തെളിവായ ഈ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്കാണ് നല്‍കിയത് എന്നും അഭിഭാഷകയാണ് ഈ ദൃശ്യങ്ങള്‍ കോടതിയ്ക്ക് നല്‍കിയത് എന്നും സുനില്‍ പറയുന്നു. പോലീസ് പിടികൂടിയില്ലായിരുന്നു എങ്കില്‍ കേസില്‍ നേരത്തേ പുറത്ത് വരാമായിരുന്നു എന്നും സുനില്‍ പറയുന്നുണ്ട്.

ഒന്നര കോടി രൂപയ്ക്കാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി റേപ്പ് ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്നാണ് സുനില്‍ വെളിപ്പെടുത്തിയത്. എഴുപത് ലക്ഷം രൂപ ഈ വകയില്‍ കൈപ്പറ്റി. ബലാത്സംഗം എന്ന് തോപ്പിക്കാത്ത വിധത്തില്‍ സ്വാഭാവികമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആയിരുന്നു ക്വട്ടേഷന്‍. ഇക്കാര്യം നടിയോട് പറഞ്ഞുവെന്നും സഹകരിച്ചില്ലെങ്കില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒളിക്യാമറ ഓപ്പറേഷനില്‍ സുനില്‍ കുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. 

ദിലീപിന് വേണ്ടി വേറേയും നടിമാരെ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലും പൾസർ സുനി എന്ന സുനിൽ കുമാർ നടത്തിയിട്ടുണ്ട്. ഭയം കൊണ്ടാണ് അവരാരും ഇക്കാര്യം പുറത്ത് പറയാത്തത്. ആ സംഭവങ്ങളെല്ലാം പിന്നീട് ഒത്തുതീർപ്പാക്കി എന്നും സുനിൽ കുമാർ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News