Gulf Expatriate Murder Case: വെങ്ങിണിശ്ശേരി സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. പ്രതി ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശ്ശൂർ: വെങ്ങിണിശ്ശേരിയിൽ പ്രവാസിയെ സുഹൃത്ത് മർദ്ദിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി സ്വദേശി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽവാസിയും സുഹൃത്തുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.
ദുബായിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന രാജു ഏപ്രിൽ നാലിനാണ് നാട്ടിലെത്തിയത്. വീണ്ടും മടങ്ങാനിരിക്കെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന ജോലി കൂടി ചെയ്തിരുന്ന രാജുവിന്റെ വീടിന് പിന്നിലുള്ള നിർമ്മാണ യൂണിറ്റിൽ വെച്ചായിരുന്നു സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കിയത്.
ബുധനാഴ്ച രാത്രി നടന്ന സത്കാരത്തിൽ ആകെ അഞ്ച് സുഹൃത്തുക്കളാണ് പങ്കെടുത്തത്. ഇവരിൽ നാലുപേർ മടങ്ങിയ ശേഷം വ്യാഴാഴ്ച പുലർച്ചെയോടെ രാജുവും ഫ്രിന്റോയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. മദ്യലഹരിയിലുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ ഫ്രിന്റോ പട്ടികക്കഷ്ണം ഉപയോഗിച്ച് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു.
രാജു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ ഇൻസ്പെക്ടർ കെ.എൻ. മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ ഫ്രിന്റോ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി. സിജിയാണ് മരണപ്പെട്ട രാജുവിന്റെ ഭാര്യ. മക്കൾ: ഹേഭ, ഹെൽന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.