തിരുവനന്തപുരം: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിലെ എസ്എഫ്ഐ ആരോപണങ്ങൾ തള്ളി പൊലീസ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ കുടുക്കിയതാണെന്നായിരുന്നു എസ് എഫ് ഐയുടെ ആരോപണം. കേസിൽ പങ്കുള്ളവർ തന്നെയാണ് അറസ്റ്റിലായതെന്നും ഇവർക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും തൃക്കാക്കര എസിപി ബേബി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ച ശേഷമാണ് ഹോസ്റ്റലിൽ പരിശോധന നടത്തിയത്. റെയ്ഡിന്റെ പേരിൽ ഹോസ്റ്റലിലെ മറ്റ് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ല. കോളജിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അടക്കം കേസിൽ പങ്കുണ്ട്. കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് റെയ്ഡ് നടന്നതെന്നും പൊലീസ് വ്യക്തമാക്കി.
കളമശ്ശേരി പോളിടെക്നിക്കിലെ ഹോസ്റ്റലിൽ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ പോലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. ബോയ്സ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടതോടെ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറുകളോളം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. പരിശോധനയിൽ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പോലീസ് നിഗമനം.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ 2 എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. അതിൽ ആദ്യത്തെ എഫ്ഐആറിൽ കൊല്ലം സ്വദേശി ആകാശ് പ്രതിയാണ്. ആകാശിന്റെ മുറിയിൽ നിന്നാണ് 1.909 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്. ആകാശ് വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് റിപ്പോർട്ട്.
രണ്ടാമത്തെ എഫ്ഐആറിൽ ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരാണ് പ്രതികൾ. ഇവരുടെ മുറിയിൽ നിന്ന് കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയത് ആരെന്ന് കണ്ടെത്താനും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഞ്ചാവ് ശേഖരത്തെ കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടേയും, നാർക്കോട്ടിക് സെൽ വിഭാഗത്തിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









