പത്തനംതിട്ട: കുങ്ഫു പഠിക്കാനെത്തിയ 16കാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പരിശീലകൻ അറസ്റ്റിൽ. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലന കേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനെ ലൈംഗികമായി അക്രമിച്ചത്. 2023 ഓഗസ്റ്റ് 15ന് രാവിലെ 10ന് ശേഷം, കുട്ടിയെ സ്ഥാപനത്തിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി.
ഈ മാസം 7 ന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഇലവുംതിട്ട സ്റ്റേഷനിൽ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സാക്ഷികൾ തിരിച്ചറിഞ്ഞതിനെതുടർന്നു ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
മാനസികമായി പ്രയാസമനുഭവിച്ച കുട്ടിക്ക് ആവശ്യമായ കൗൺസിലിങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പൊലീസ് റിപ്പോർട്ട് നൽകി. ഇന്നലെ പത്തനംതിട്ട ജെ എഫ് എം കോടതി ഒന്നിൽ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്ക് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2020 ലും 21 ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കി.









