)
അജ്മീർ: മൂന്ന് വയസുകാരിയായ മകളെ ഉറക്കിയ ശേഷം തടാകത്തിലെറിഞ്ഞ് അമ്മ കൊല്ലുകയും ശേഷം മകളെ കാണാതായെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ട്.
ആദ്യ വിവാഹത്തിലുള്ള മകളെ ചൊല്ലി ലിവ്-ഇൻ പങ്കാളി നിരന്തരം പരിഹസിച്ചതിൽ മനംനൊന്താണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീറിലെ വൈശാലി നഗറിൽ നിന്നും ബജ്രംഗ് ഗഢിലേക്ക് പോകുന്ന വഴി ചൊവ്വാഴ്ച പുലർച്ചെ പെട്രോളിംഗിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദ് ശർമ്മ യുവതിയെ തനിച്ച് കണ്ടത്. ചോദിച്ചപ്പോൾ അഞ്ജലി എന്നാണ് പേരെന്നും രാത്രി മകളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയതാണെന്നും വഴിയിൽ വെച്ച് മകളെ കാണാതായെന്നും യുവതി പോലീസിനോട് പറഞ്ഞു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഞ്ജലി മകളെ കൈകളിലെടുത്ത് അന സാഗർ തടാകത്തിന് ചുറ്റും നടക്കുന്നത് കാണുകയും ഏതാനും മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ 1:30 നുള്ള ദൃശ്യങ്ങളിൽ അഞ്ജലി തനിച്ചായിരുന്നു ഉണ്ടായിരുന്നതെന്നും കണ്ടെത്തി. പിന്നീട് ഫോണിൽ സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്. അഞ്ജലിയുടെ മൊഴിക്ക് വിരുദ്ധമാണ് ഈ ദൃശ്യം എന്നതിനാൽ പോലീസ് വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിക്കുകയും. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ അഞ്ജലി കുറ്റം സമ്മതിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ തടാകത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
പുലർച്ചെ രണ്ട് മണിയോടെയാണ് ലിവ്-ഇൻ പങ്കാളിയായ അൽകേഷിനെ വിളിച്ച് അഞ്ജലി കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞിരുന്നു. ആദ്യ വിവാഹത്തിലുള്ള കുട്ടി ആയതിനാൽ അൽകേഷ് നിരന്തരം പരിഹസിക്കാറുണ്ടായിരുന്നെന്ന് അഞ്ജലി മൊഴി നൽകിയിട്ടുണ്ട്. ഇതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു.
ഉത്തർപ്രദേശിലെ വാരാണസി സ്വദേശിയായ അഞ്ജലി ഭർത്താവുമായി പിരിഞ്ഞ ശേഷം അജ്മീറിലേക്ക് താമസം മാറുകയായിരുന്നു. അജ്മീറിലെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് അഞ്ജലി. അൽകേഷും ഇതേ ഹോട്ടലിൽ തന്നെയാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ അഞ്ജലിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കൊലപാതകത്തിൽ അൽകേഷിന് നേരിട്ട് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.