കോഴിക്കോട്: താമരശ്ശേരിയിലെ വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന ആരോപണങ്ങൾ നേരത്തെ വന്നിരുന്നു. ഇത് തെളിയിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രം കേസിൽ നിർണായകമായിരിക്കുകയാണ്. ഇയാൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും ആരോപണമുണ്ട്. കൂടാതെ ഷഹബാസിന് നേരെ ആക്രമണം നടക്കുന്ന സ്ഥലത്ത് പ്രതിയുടെ പിതാവും ഉണ്ടായിരുന്നതായി ഷഹബാസിന്‍റെ പിതാവ് പറഞ്ഞിരുന്നു. ഷഹബാസിനെ മർദ്ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടില്‍ നിന്നാണെന്നാണ് വിവരം.
അതേസമയം പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷികളാണെന്നും ഇക്ബാൽ വ്യക്തമാക്കി. മർദ്ദനത്തിന് പിന്നിൽ ലഹരിയുടെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇക്ബാൽ പറഞ്ഞു. സംഭവത്തിൽ പോലീസുകാരന്റെയും അധ്യാപികയുടെയും മക്കൾ പ്രതികളാണ്. സർക്കാരിലും കോടതിയിലും വിശ്വാസം ഉണ്ട്. പോലീസ് സ്വാധീനങ്ങൾക്ക് വഴങ്ങരുത്. പ്രശ്നങ്ങൾ ഇവിടം കൊണ്ട് തീരണമെന്നും പ്രതികാര ചിന്ത ഉണ്ടാകരുതെന്നും ഇക്ബാൽ പറഞ്ഞു.
ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. ഇന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നഞ്ചക്ക് കണ്ടെത്തിയത്. നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടിയാണ് ഷഹബാസ് മരിച്ചത്. നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോണിൽ നിന്നും കൊലപാതകം ആസൂത്രണം ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. ഓഡിയോ സന്ദേശങ്ങളും ചിത്രങ്ങളും പിടിച്ചെടുത്ത ഫോണിൽ നിന്നും പൊലീസിന് ലഭിച്ചു.
സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. മുൻപ് പിടിയിലായ അഞ്ച് വിദ്യാർഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് പോലീസ് നീക്കം.
സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ മൊഴികൾ രേഖപ്പെടുത്താനാണ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.








