കൊച്ചി: സിനിമ താരം ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ്. ഉണ്ണി മുകുന്ദന്റെ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉണ്ണി മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആയിരുന്നു മാനേജര്‍ പോലീസില്‍ പരാതി നല്‍കിയത്.
കോട്ടയം ചങ്ങനാശേരി സ്വദേശി വിപിന്‍ കുമാര്‍ ആണ് പരാതിക്കാരന്‍. ഏറെക്കാലമായി ഉണ്ണി മുകുന്ദന്റെ മാനേജര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു വിപിന്‍. ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്.
കാക്കനാട് തന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ കുമാര്‍ പറയുന്നത്. ടൊവിനോ ചിത്രത്തെ പ്രശംസിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതില്‍ ഉണ്ണിയ്ക്ക് തന്നോട് ദേഷ്യമുണ്ടായിരുന്നു എന്നും, മാനേജര്‍ പോസ്റ്റില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടു എന്നും വിപിന്‍ പറയുന്നു. പദവി ഒഴിഞ്ഞതിന് ശേഷമാണ് ഉണ്ണി അപ്രതീക്ഷിതമായ എത്തി മര്‍ദ്ദിച്ചത്.
ഉണ്ണി തന്റെ മുഖത്ത് അടിച്ചു, കണ്ണട പൊട്ടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നൊക്കെയാണ് വിപിന്‍ കുമാര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴിയില്‍ പറയുന്നത്. ഇത് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്. ഉണ്ണി മുകുന്ദന് ഇഷ്ടമില്ലാത്ത മറ്റൊരു സിനിമ താരം നന്ന സണ്‍ഗ്ലാസ്സ് ആണ് എറിഞ്ഞ് പൊട്ടിച്ചത് എന്നും വിപിന്‍ പറയുന്നുണ്ട്. ഈ ഗ്ലാസ്സ് തന്നത് ആരാണെന്ന് ഉണ്ണിയ്ക്ക് അറിയുമായിരുന്നു എന്നും പറയുന്നു.
കാക്കനാട്ടെ ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചായിരുന്നു മര്‍ദ്ദനം. കാണണം എന്നാവശ്യപ്പെട്ടപ്പോള്‍ പുറത്ത് വച്ച് കാണാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഫ്‌ലാറ്റിലെ ഒന്നാം നിലയിലെ പാര്‍ത്തിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിറകെ വന്ന് മര്‍ദ്ദിക്കാന്‍ മര്‍ദ്ദിക്കാനും ശ്രമിച്ചു എന്നും വിപിന്‍ പറയുന്നു. ഫ്‌ലാറ്റിലെ ഒരു അന്തേവാസി ആ സമയം അവിടെ എത്തി പിടിച്ചുമാറ്റുകയായിരുന്നു. തനിക്കെതിരെ ഉണ്ണി മുകുന്ദന്‍ വധഭീഷണി മുഴക്കിയെന്നും വിപിന്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. കമ്#മുന്നില്‍ വന്നാല്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണി.
തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷമം വേണം എന്നും ആവശ്യപ്പെട്ടാണ് വിപിന്‍ പോലീസിനെ സമീപിച്ചത്. വിപിന്റെ വിശദമായ മൊഴിയെടുത്തതിന് ശേഷം ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഎംഎംഎ, ഫെഫ്ക തുടങ്ങിയ സിനിമ സംഘടനകള്‍ക്കും ഉണ്ണി മുകുന്ദനെതിരെ വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഉണ്ണി മുകുന്ദന്റെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









