തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്‍റെ മാനസിക നില പരിശോധിക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ദരുടെ പാനൽ പൊലീസ് തയാറാക്കി. കോടതിയുടെ അനുമതിയോടെ അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന നടത്തുക. അമ്മൂമ്മ സല്‍മാബീവിയെ കൊന്ന കേസിൽ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിരുന്നു. ഈ ഹര്‍ജി കോടതി നാളെ, വ്യാഴാഴ്ച പരിഗണിക്കും. പാങ്ങോട് പൊലീസ് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയത്.
23കാരൻ അഫാന്‍റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്‍റെയും ഡോക്ടര്‍മാരുടെയും വിലയിരുത്തൽ. കൊലപാതകങ്ങൾ നടത്തി പുറത്തിറങ്ങുമ്പോൾ സാധാരണ ഒരാളെ പോലെയാണ് അഫാൻ പെരുമാറിയിരുന്നത്. ഇതേ തുടർന്നാണ് പ്രതിയുടെ മാനസിക നില പരിശോധിക്കാൻ പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുന്നത്. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ പാനലാണ് തയ്യാറാക്കിയിരിക്കുന്നത്.
പരിശോധിക്കുന്നതിനായി അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കോടതിയുടെ അനുമതിയോടെ തുടർ നടപടികൾ പൊലീസ് സ്വീകരിക്കും. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലാണ് അഫാനുള്ളത്. മറ്റൊരു തടവുകാരനും അഫാനൊപ്പമുണ്ട്. പ്രതിയെ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്.
കടബാധ്യത പെരുകി താങ്ങാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ഉറ്റവരെ കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് അഫാൻ ജയിൽ അധികൃതരോട് പറഞ്ഞു. ദിവസം 10,000 രൂപ വരെ പലിശയായി നൽകേണ്ടി വന്നു. ഇത് താങ്ങാനാകാതെ വന്നപ്പോഴാണ് എല്ലാവരെയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചത്. താൻ മരിക്കാത്തതിൽ അസ്വസ്ഥനാണെന്നും ജയിൽ ജീവനക്കാരോട് അഫാൻ വെളിപ്പെടുത്തി. കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ശേഷം താൻ എലിവിഷം കഴിച്ചുവെന്ന് അഫാൻ പോലീസിനോട് പറഞ്ഞിരുന്നു.
ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. മൂന്നിടങ്ങളിലായാണ് പ്രതി അഞ്ച് കൊലപാതകങ്ങൾ നടത്തിയത്. അതിനാൽ വിവിധ പോലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിതാവിന്റെ അമ്മ, പെൺസുഹൃത്ത്, സഹോദരൻ, പിതാവിന്റെ സഹോദരൻ, പിതൃസഹോദരന്റെ ഭാര്യ എന്നിങ്ങനെ അഞ്ച് പേരെയാണ് വിവിധയിടങ്ങളിലെത്തി അഫാൻ കൊലപ്പെടുത്തിയത്.
അമ്മയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ക്രൂരമായി ആക്രമിച്ചതിന് ശേഷമാണ് കൂട്ടക്കൊല നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









