കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 50 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. ഇവരെ ജാഫ്നയിലെ ഫിഷറീസ് പരിശോധനാ വിഭാഗത്തിനു കൈമാറുമെന്നു നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. പുതുക്കോട്ട, രാമനാഥപുരം എന്നീ ജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ശ്രീലങ്കയില്‍ തടവിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും അവരെ തമിഴ്‌നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ശ്രീലങ്കന്‍ നാവികസേന അനധികൃതമായാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്യുന്നതെന്നും അന്യായമായ നടപടിയാണ് സ്വീകരിച്ചതെന്നും സമരക്കാര്‍ വ്യക്തമാക്കി.തമിഴ്‌നാട്ടില്‍ നിന്നുള്ള 64 മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കന്‍ ജയിലുകളില്‍ ഉള്ളത്. ഇതിനു പുറമേ 125 ബോട്ടുകളും ശ്രീലങ്ക ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 50 മത്സ്യത്തൊഴിലാളികളെയും അവരുടെ ഒന്‍പത് ബോട്ടുകളും ശ്രീലങ്കന്‍ നാവികസേന അനധികൃതമായി പിടിച്ചെടുത്തിരുന്നു.