Pope Francis: 'മാര്‍ക്‌സിസ്റ്റ് മാര്‍പാപ്പ'! ഫുട്‌ബോളിനെ പ്രണയിച്ച ഈശോസഭക്കാരന്‍... മാറ്റങ്ങളുടെ പാപ്പ ഇനിയില്ല

Pope Francis: മാറ്റങ്ങളുടെ പാപ്പ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പാവങ്ങൾക്ക് വേണ്ടി എന്നും ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

Written by - Binu Phalgunan A | Last Updated : Apr 21, 2025, 04:07 PM IST
  • ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ ആയിരുന്നു പോപ്പ് ഫ്രാൻസിസ്
  • കുടിയേറ്റ കുടുംബത്തിൽ ആയിരുന്നു ജനനം
  • ഈശോസഭാവിശ്വാസി ആയ ആദ്യത്തെ മാർപാപ്പ കൂടിയായിരുന്നു അദ്ദേഹം
Pope Francis: 'മാര്‍ക്‌സിസ്റ്റ് മാര്‍പാപ്പ'! ഫുട്‌ബോളിനെ പ്രണയിച്ച ഈശോസഭക്കാരന്‍... മാറ്റങ്ങളുടെ പാപ്പ ഇനിയില്ല

2013 മാർച്ച് 13 ന് അർജന്റീനക്കാരനായ ഹോർഹെ മരിയോ ബെർഗോളിയോ ആഗോള കത്തോലിക്കാസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, അത് ചരിത്രത്തിലെ ഒരു നിർണായക മുഹൂർത്തമായിരുന്നു. വാക്കുകൾക്കപ്പുറം, കത്തോലിക്കാസമൂഹത്തിൽ സമൂലമാറ്റങ്ങളുടെ കാലമെന്ന് വേണമെങ്കിൽ അതിന് ശേഷമുള്ള ഒരു വ്യാഴവട്ടക്കാലത്തെ വിശേഷിപ്പിക്കുകയും ചെയ്യാം.

ചരിത്രത്തിൽ ആദ്യമായി ഒരു ലാറ്റിൻ അമേരിക്കക്കാരൻ മാർപാപ്പയായി എന്നത് കത്തോലിക്കാ ചരിത്രത്തിൽ മാത്രമല്ല, ലോകചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെടേണ്ട ഒന്നാണ്. അതും ഒരു കുടിയേറ്റ കുടുംബത്തിൽ പിറന്ന വ്യക്തി. യൂറോപ്പിന് പുറത്ത് നിന്ന് ഒരു മാർപാപ്പ ഉണ്ടാവാൻ കത്തോലിക്കാ സമൂഹം 1,282 വർഷങ്ങൾ നടത്തിയ കാത്തിരിപ്പിനുള്ള വിരാമം കൂടിയായിരുന്നു അത്. ഈശോ സഭയിൽ നിന്നുള്ള ആദ്യ പോപ്പിനേയും ഹോർഹെ മരിയോ ബെർഗോളിയോ ലോകത്തിന് തന്നു.

ഹോർഹെ  മരിയോ ബെർഗോളിയോ എന്ന് പറയുമ്പോൾ ആ നാമം ഹൃദയത്തിനുള്ളിലേക്ക് പ്രവേശിക്കുന്നില്ല. ഫ്രാൻസിസ് മാർപാപ്പ എന്നാണെങ്കിൽ അത് കൂടുതൽ ഹൃദ്യവും മനോഹരവും ആയിത്തീരുന്നു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. പാവങ്ങളുടെ പുണ്യാളൻ എന്ന് എക്കാലവും വിശേഷിപ്പിക്കപ്പെട്ട അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേരായിരുന്നു മാർപാപ്പയായപ്പോൾ ബെർഗോളിയോ തിരഞ്ഞെടുത്തത്. കത്തോലിക്കാസഭ രൂപീകൃതമായിട്ട് ഇരുപത് നൂറ്റാണ്ടുകൾ പിന്നിട്ടതിന് ശേഷം മാത്രമായിരുന്നു പാവങ്ങളുടെ പുണ്യാളന്റെ പേര് ഒരു മാർപാപ്പ സ്വീകരിച്ചത് എന്നതും വ്യത്യസ്തമായി നിൽക്കുന്നു.

സഭയുടെ യാഥാസ്ഥിതിക നിലപാടുകളിൽ നിന്ന് വിഭിന്നമായിരുന്നു എന്നും ഫ്രാൻസിസ് മാർപാപ്പയുടെ വഴികൾ. ഇരുപത് നൂറ്റാണ്ടുകളുടെ യഥാസ്ഥിതി നിലപാടുകൾക്ക് മുകളിൽ ഈ ലാറ്റിനമേരിക്കൻ മാർപാപ്പ സ്വീകരിച്ച പുരോഗന നിലപാടുകൾ അദ്ദേഹത്തെ സഭാവിശ്വാസികൾക്കിടയിൽ പലപ്പോഴും 'മാർക്‌സിസ്റ്റ് മാർപാപ്പ' എന്ന വിളിപ്പേരിന് ഉടമയാക്കുകയും ചെയ്തു. മനുഷ്യസ്‌നേഹം ആയിരുന്നു അദ്ദേഹത്തിന്റെ സുവിശേഷം. മനുഷ്യനെ മറന്നുകൊണ്ട് ആർക്കും ദൈവവുമായി ബന്ധം സ്ഥാപിക്കാൻ ആവില്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.

സ്വവർഗ്ഗാനുരാഗവും ഗർഭച്ഛിദ്രവും സ്ത്രീ പൗരോഹിത്യവും അടക്കമുള്ള കാര്യങ്ങളിൽ ഇക്കാലമത്രയും കത്തോലിക്കാ സഭ സ്വീകരിച്ച നിലപാടുകൾ ആയിരുന്നില്ല ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉണ്ടായിരുന്നത്. സ്വവർഗ്ഗാനുരാഗികളെ കത്തോലിക്കാ സഭയിലേക്ക് സ്വാഗതം ചെയ്യാൻ ആഹ്വാനം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. സ്വവർഗ്ഗാനുരാഗികൾക്കെതിരെയുള്ള നിയമങ്ങളെ അനീതിയെന്ന് വിമർശിക്കാനുള്ള ധൈര്യവും അദ്ദേഹം കാണിച്ചു.

മുതലാളിത്ത സമ്പദ് വ്യവസ്ഥയെ ഇത്രയും രൂക്ഷമായി വിമർശിച്ച മറ്റൊരു മത, സാമുദായിക നേതാവും ലോകത്തുണ്ടാവാൻ സാധ്യതയില്ല. കത്തോലിക്കാ പാരമ്പര്യത്തിൽ അത്തരം വിമർശനം ഉന്നയിച്ച മറ്റൊരു മാർപാപ്പയേയും കാണാൻ ആവില്ല. മുതലാളിത്തത്തെ അസമത്വത്തിന്റെ സ്രോതസ്സെന്നും കൊലയാളിയെന്നും വിശേഷിപ്പിച്ചു അദ്ദേഹം. പാവപ്പെട്ടവർക്ക് വേണ്ടി എന്നും തന്റെ ശബ്ദമുയർത്തി. പോപ്പ് ആകുന്നതിന് മുമ്പേ തന്നെ, അദ്ദേഹം സമൂഹത്തിലെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾക്കൊപ്പമായിരുന്നു. അത്, പാവപ്പെട്ട കത്തോലിക്കാവിശ്വാസികൾ എന്ന ചട്ടക്കൂടിൽ ഒരിക്കലും ഒതുങ്ങിയിരുന്നും ഇല്ല.

ഇതെല്ലാം കൊണ്ടാണ് പോപ്പ് ആയ ഫ്രാൻസിസ് മാർപാപ്പയെ പലരും കമ്യൂണിസ്സ് മാർപാപ്പയെന്നും മാർക്‌സിസ്റ്റ് മാർപാപ്പയെന്നും വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകൾ അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലേയും യാഥാസ്ഥിതിക കത്തോലികാ വിശ്വാസികളിൽ എതിർപ്പുണ്ടാക്കുകയും ചെയ്തിരുന്നു. മാർപാപ്പയായി ചുമതലയേറ്റതിന് ശേഷം പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ കാത്തിരിക്കാൻ ഒന്നും അദ്ദേഹം തയ്യാറായിരുന്നില്ല. എല്ലാം വളരെ വേഗത്തിൽ തന്നെ നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ മാറ്റങ്ങളുടെ പാപ്പ എന്ന വിളിപ്പേരും അദ്ദേഹത്തിന് ലഭിച്ചു.

ഏതൊരു ലാറ്റിനമേരിക്കക്കാരനേയും പോലെ ഫുട്‌ബോൾ ഹൃദയത്തിലും രക്തത്തിലും സൂക്ഷിച്ചിരുന്ന ഒരാൾ ആയിരുന്നു ഫ്രൻസിസ് മാർപാപ്പ. അത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പിമ്പും അങ്ങനെ തന്നെ. ഇറ്റാലിയൻ കുടിയേറ്റക്കാരനായ, അർജന്റീനക്കാരനായ ഒരാൾക്ക് അങ്ങനെ ആകാതിരിക്കാൻ സാധിക്കുന്നതെങ്ങനെ...

സാധാരണ കുടുംബത്തിൽ ജനിച്ച്, സാധാരണ ജീവിതം നയിച്ച ഒരു വ്യക്തി ആയിരുന്നു ബെർഗോളിയോ. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ എന്നും അദ്ദേഹത്തിന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമായിരുന്നു. സഭാനേതൃത്വത്തിൽ എത്തുന്ന കാലം മുതലേ, എല്ലാ ആഢംബര സാധ്യതകൾക്കും മുന്നിൽ അദ്ദേഹം തന്റെ വാതിലുകൾ സ്വയം കൊട്ടിയടച്ചു. ജീവിതം ലളിതമായിരിക്കണമെന്ന് എന്നും വാദിച്ചു. ആഢംബര വസതികളിലെ താമസം ഉപേക്ഷിച്ചു. യാത്രകൾക്കായി പൊതുഗതാഗത സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് പോരാൻ നിഷ്‌കർഷ കാണിച്ചു.

ഒടുവിൽ ഏപ്രിൽ 21, 2025 ന് ഫ്രാൻസിസ് മാർപപ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഇനി അടുത്ത പാപ്പയ്ക്കായുള്ള കാത്തിരിപ്പ്...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News