തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് കേസുകളിൽ വർധനയുണ്ടാകാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്നത് ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയാണ്. ഇവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. എങ്കിലും കോവിഡിനെതിരെ സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പൊതുയിടങ്ങളിലും യാത്രകളിലും പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. അനാവശ്യമായി ആശുപത്രി സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം.
ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. ആശുപത്രികളിൽ ചികിത്സ തേടുന്നവർ ഏത് ആശുപത്രിയിലാണോ ചികിത്സ തേടുന്നത് അതേ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. കോവിഡ് ആണെന്ന് കാണുമ്പോള്‍ ചില സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തുന്നതിന് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. മേയ് മാസത്തില്‍ 182 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശം നല്‍കി. ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ നിപ പ്രതിരോധ പ്രവര്‍ത്തനം പ്രത്യേകമായി ചര്‍ച്ച ചെയ്തു. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ പ്രോട്ടോകോള്‍ പാലിച്ച് തുടരാന്‍ നിര്‍ദേശം നല്‍കി.
രോഗവ്യാപനം ഇല്ലാത്ത സാഹചര്യത്തിൽ കണ്ടൈന്‍മെന്റ് സോണ്‍ പിന്‍വലിക്കാവുന്നതാണെന്ന് യോഗം നിരീക്ഷിച്ചു. മഴക്കാലം വരുന്നതിനാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം.
ഇടവിട്ട് മഴ പെയ്യാന്‍ സാധ്യതയുള്ളവതിനാല്‍ ആരോഗ്യ പ്രവർത്തകർ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി ഊർജ്ജിതമായി പ്രവർത്തിക്കണം. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ പൊതുജനാരോഗ്യ നിയമ പ്രകാരം രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









