ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം വലിയ പ്രാധാന്യം അർഹിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് മഴക്കാലം മുന്നിൽ കണ്ട് നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളും ഇതനുസരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കുന്നതിന് സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കി. കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങൾ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ പരമാവധി കുറയ്ക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ദേശീയ ഡെങ്കി ദിനം മെയ് 16ന് ആണ് ആചരിക്കുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ ഡെങ്കി ദിനത്തിലെ പ്രമേയം 'ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാം: ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക' എന്നാണ്.
ALSO READ: വൈറ്റമിൻ ഡി സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാം; കാൻസറിനെ പ്രതിരോധിക്കാം
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. മെയ് 16, മെയ് 23, മെയ് 30 എന്നീ തീയതികളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്താനായി ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ വീടുകളിലും സ്ഥാപനങ്ങളിലും സ്പെഷ്യൽ ഡ്രൈ ഡേയും ആചരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ഇടവിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വർധിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അതീവ ജാഗ്രത വേണം. വീടുകളിലും പരിസരങ്ങളിലും കൃഷിയിടങ്ങളിലും പ്ലാന്റേഷനുകളിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനിൽക്കുന്ന ഏത് സാഹചര്യങ്ങളിലും കൊതുകുകൾ മുട്ടയിട്ട് വളരും. വീടുകളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ ശരിയായി അടച്ചുവയ്ക്കാതിരുന്നാലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും കൊതുകുകൾ വളരും.
ALSO READ: ഇത്രയും ഗുണങ്ങളോ! നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കാം, ആരോഗ്യം സംരക്ഷിക്കാം
വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കണം. ഇതിനായി മറ്റു വകുപ്പുകളുടെയും സമഗ്രമായ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ട്. ഡെങ്കി അണുബാധ ആരംഭത്തിൽ തന്നെ ലാബ് ടെസ്റ്റുകളിലൂടെ കണ്ടുപിടിക്കുന്നതിന് മതിയായ ടെസ്റ്റ് കിറ്റുകൾ, കൃത്യമായ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ എന്നിവ എല്ലാ ജില്ലകളിലും ലഭ്യമാക്കി.
ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനായി കേരള സർക്കാരിന്റെ ഡെങ്കിപ്പനി ചികിത്സാ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഡെങ്കിപ്പനി ബാധിച്ചുള്ള മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.