1.13 ലക്ഷത്തോളം എടിഎമ്മുകള്‍ക്ക് പൂട്ടുവീഴും

രാജ്യത്ത് നിലവില്‍ 2.38 ലക്ഷം എടിഎമ്മുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏതാണ്ട് പകുതിയോളം എടിഎമ്മുകളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നത്.   

Last Updated : Nov 22, 2018, 01:08 PM IST
1.13 ലക്ഷത്തോളം എടിഎമ്മുകള്‍ക്ക് പൂട്ടുവീഴും

കൊച്ചി: രാജ്യത്തുടനീളമുള്ള 1.13 ലക്ഷത്തോളം എടിഎമ്മുകള്‍ക്ക് പൂട്ടുവീഴുന്നു. 2019 മാര്‍ച്ചോടെ ഇത്രയും എടിഎമ്മുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനാണ് സേവന ദാതാക്കള്‍ ഒരുങ്ങുന്നത്.

രാജ്യത്ത് നിലവില്‍ 2.38 ലക്ഷം എടിഎമ്മുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏതാണ്ട് പകുതിയോളം എടിഎമ്മുകളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നത്. ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എടിഎമ്മുകളും 15,000ത്തിനുമേല്‍ വൈറ്റ് ലേബല്‍ എടിഎമ്മുകളും ഉള്‍പ്പെടെയായിരിക്കും ഇത്.

എ.ടി.എമ്മുകളുടെ സുരക്ഷ സംബന്ധിച്ചും ഹാര്‍ഡ്‌വേറുകള്‍, സോഫ്റ്റ്‌വേറുകള്‍ എന്നിവ സംബന്ധിച്ചും അടുത്തിടെ ഉണ്ടായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വലിയ ചെലവ് വേണ്ടിവരും. ഇത് താങ്ങാനാകാത്തതിനാലാണ് എ.ടി.എമ്മുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് ആഭ്യന്തര എ.ടി.എം. സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം. ഇന്‍ഡസ്ട്രി (സി.എ.ടി.എം.ഐ.) പറഞ്ഞു.

പണം കൈകാര്യം ചെയ്യുന്ന നിലവാരം, പണം നിറയ്ക്കുന്ന സംവിധാനം എന്നിവ സംബന്ധിച്ച് അടുത്തിടെ വരുത്തിയ നിബന്ധനകള്‍ തങ്ങള്‍ക്ക് താങ്ങാവുന്നതല്ല. ഈ ചെലവുകള്‍ ബാങ്കുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ പ്രവര്‍ത്തനം നിലനിര്‍ത്താമെന്നാണ് അവര്‍ പറയുന്നത്.

രാജ്യത്തെ എടിഎമ്മുകളില്‍ പകുതിയും അടച്ചുപൂട്ടിയാല്‍ അത് ബാങ്കിങ് മേഖലയെ അവതാളത്തിലാക്കും. ഗ്രാമീണ മേഖലയിലുള്ളവരെയാവും ഇത് ഏറ്റവുമധികം ബാധിക്കുക. ഗ്രാമീണ മേഖലയിലുള്ള എടിഎമ്മുകള്‍ ഭൂരിഭാഗവും നഷ്ടത്തിലായതിനാല്‍ അടച്ചുപൂട്ടുന്നവയില്‍ ഭൂരിഭാഗവും അവയാവും.

കേന്ദ്ര സര്‍ക്കാരിന്‍റെ ജന്‍ധന്‍ യോജന ഉള്‍പ്പെടെയുള്ള പദ്ധതികളെയും ഇത് ബാധിക്കും. മാത്രമല്ല, പാചകവാതക സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് എത്തുന്നത്. എടിഎമ്മുകള്‍ നിര്‍ത്തലാക്കിയാല്‍ ഇത് പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും.

Trending News