ഷിംല: കണ്ണിന് കാഴ്ചകുറഞ്ഞു.. കാലുകള്‍ക്ക് വേദന... എങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വോട്ടർ... ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന വോട്ടർമാരില്‍ ഒരാള്‍... 102 വയസ്സുകാരനായ ശ്യാം ശരണ്‍ നേഗി വോട്ട് ചെയ്യാനെത്തി...
ഹിമാചൽ പ്രദേശിലെ കിന്നൊര്‍ ജില്ല ഉള്‍പ്പെടുന്ന മണ്ടി ലോക്സഭാ മണ്ഡലത്തിലെ കൽപ്പ പോളിംഗ് ബൂത്തിലാണ് ശ്യാം ശരണ്‍ നേഗി വോട്ട് ചെയ്യാനെത്തിയത്.
തന്‍റെ വോട്ടവകാശം വിനിയോഗിക്കാനെത്തിയ ശ്യാം ശരണ്‍ നേഗിയ്ക്ക് പോളിംഗ് അധികാരികള്‍ ഹൃദ്യമായ സ്വാഗതമാണ് നല്കിയത്. അധികാരികള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, റിട്ടയേഡ് അദ്ധ്യാപകനായ ശ്യാം ശരണ്‍ നേഗിയുടെ ജനനം 1917 ജൂലൈയിലാണ്. അതായത്, ഇപ്പോള്‍ അദ്ദേഹത്തിന് 102 വയസ്സ്. ഒരു നൂറ്റാണ്ട് നീണ്ട ജീവിത കാലത്തിൽ ഒരൊറ്റ വോട്ട് പോലും പാഴാക്കിയിട്ടില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു.
ഇപ്പോഴും ഓര്‍മ്മയ്ക്ക് മങ്ങലേല്‍ക്കാത്ത അദ്ദേഹത്തിന് തന്‍റെ ആദ്യ വോട്ടും ഓര്‍മ്മയുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞടുപ്പ് 1952 ഫെബ്രുവരി മാസത്തിലായിരുന്നു നടന്നത്. എന്നാല്‍ ഹിമാചൽ പ്രദേശിലെ കാലാവസ്ഥാ വ്യതിയാനം മുന്നില്‍ കണ്ടുകൊണ്ട് തിരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടതായി വന്നു. അതായത് 1951 ഒക്ടോബര്‍ 23ന് ഒരു പോളിംഗ് ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹം രാവിലെ ഏഴ് മണിയ്ക്ക് തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു.
പിന്നീടാണ് അദേഹംതന്നെ അറിയുന്നത് അ പ്രദേശത്ത് ആദ്യം വോട്ട് ചെയ്ത വ്യക്തി താനാണെന്ന വിവരം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന നേഗി കാലത്ത് ആദ്യം വോട്ട് ചെയ്തത് താനാണെന്ന് പറയുമ്പോൾ ഇപ്പോഴും കണ്ണുകളിൽ തിളക്കം.
വോട്ടര്‍മര്‍ക്കായി പ്രത്യേക സന്ദേശവും അദ്ദേഹത്തിന്‍റെ പക്കലുണ്ട്. ഒരു പ്രത്യേക പാർട്ടിയല്ല, സത്യസന്ധരും ഊർജ്ജസ്വലരുമായ അംഗങ്ങളെയാണ് പാർലമെന്‍റിലേക്ക് നിങ്ങളെ പ്രതിനിധാനം ചെയ്യാനായി പറഞ്ഞയക്കേണ്ടത്
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2010ൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചാവ്ല ശ്യാം ശരണ്‍ നേഗിയെ അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെത്തി ആദരിച്ചിരുന്നു. സംസ്ഥാനത്തെ നൂറിന് മുകളിൽ പ്രായമുള്ള 999 വോട്ടർമാരിൽ ഒരാളാണ് ശ്യാം ശരണ്‍ നേഗി.
#WATCH 102-yr old Shyam Saran Negi from Himachal Pradesh's Kalpa, casts his vote in #LokSabhaElections2019. He had cast the first vote in the 1951 general elections. pic.twitter.com/LYATWrRjB1
— ANI (@ANI) May 19, 2019