ബിൽവാര: ബോളിവുഡ് ചിത്രം പദ്മാവതിന്‍റെ പ്രദര്‍ശനം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ബിൽവാരയിൽ ഒരു കുപ്പി പെട്രോളുമായി യുവാവ് 350 അടി ഉയരമുള്ള മൊബൈൽ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
പദ്മാവത് രാജ്യമെമ്പാടും നിരോധിച്ചാല്‍ മാതമേ താന്‍ താഴേക്ക് ഇറങ്ങി വരികയുള്ളൂവെന്നും അല്ലെങ്കില്‍ ഇവിടെത്തന്നെ ജീവിതം അവസാനിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞു.
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് സുപ്രീം കോടതിയുടെ അനുമതിയോടെ 25ന് തീയേറ്ററുകളില്‍ എത്താനിരിക്കെ രാജ്യമെമ്പാടും പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് ആത്മഹത്യാ ഭീഷണിയുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമ നിരോധിക്കുക അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുകയെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ ഇന്നലെ 200 ഓളം രജ്പുത് വനിതകള്‍ തെരുവിലിറങ്ങിയിരുന്നു. ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, രാജസ്ഥാന്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കും കത്തുകള്‍ നല്‍കിയിരുന്നു.