ന്യൂഡെല്‍ഹി:ജയ് ശ്രീരാം ഉയര്‍ത്തിയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അജണ്ടയായി സ്വീകരിച്ചും ബിജെപി ദേശീയ തലത്തില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്.ബിജെപി അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം ജയ് ശ്രീരാം ഉയര്‍ത്തി ഹിന്ദി ഹൃദയ ഭൂമിയില്‍ നേടിയ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ചെറുതായെങ്കിലും കോട്ടം തട്ടിയത് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണ്.അത് കൊണ്ട് തന്നെ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന ഹിന്ദുത്വ നിലപാടിനെ ബിജെപിക്ക് ആശങ്കയോടെ കണ്ടേ മതിയാകൂ.ഡല്‍ഹിയില്‍ ഭാരത് മാതാ കീ ജയ് യും ജയ് ഹനുമാനും മുഴുക്കുമ്പോള്‍ ബിജെപി യുടെ രാഷ്ട്രീയ വോട്ട് ബാങ്കില്‍ ലക്‌ഷ്യം വെച്ച് തന്നെയാണ് .
അത് കൊണ്ട് തന്നെ പൗരത്വ നിയമ ഭേദഗതിയിലും മറ്റും ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു.ആം ആദ്മി സ്വീകരിച്ച നിലപാടുകള്‍ അവര്‍ക്ക് മതേതര പാര്‍ട്ടി എന്ന പേര് നേടികൊടുത്തു .എന്നാല്‍ പൌരത്വ നിയമ ഭേദഗതി ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളോട് അകലം പാലിക്കുന്നതിനും ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു.എന്നാലിപ്പോള്‍ പാര്‍ട്ടി എംഎല്‍ എ ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.അയോധ്യയിൽ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആം ആദ്മി പാർട്ടി എംഎൽഎ സൗരഭ് ഭരദ്വാജ് ആവശ്യപെട്ടു.രാമക്ഷേത്രത്തിനു സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ട്രസ്റ്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.നിസ്വാർഥ സേവനത്തിന്റെ പ്രതീകമാണ് ഹനുമാൻ. രാമന് ഏറ്റവും പ്രിയപ്പെട്ടവനാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി രൂപീകരിച്ച ട്രസ്റ്റിലെ എല്ലാ അംഗങ്ങളെയും സൗരഭ് ഭരദ്വാജ് അഭിനന്ദിക്കുകയും ചെയ്തു.മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിരഞ്ഞെടുപ്പിന് മുൻപും ശേഷവും ഹനുമാൻ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം സന്ദർശനം നടത്തിയിരുന്നു.തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേജ്‌രിവാൾ ഹനുമാൻ ചാലിസ ച്ചൊല്ലിയതും വാർത്തയായിരുന്നു.ഇങ്ങനെ ഹിന്ദുത്വ നിലപാടെന്ന് മതേതര പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്ന നിലപാടുകള്‍ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുന്നതിന്‍റെ പിന്നിലെ ലക്‌ഷ്യം എന്തെന്ന് ഇതുവരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മനസിലായിട്ടില്ല എന്ന് വ്യക്തം.അല്ലെങ്കിലും തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ശിവസേനയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച കോണ്‍ഗ്രസിനും എന്‍സിപിക്കും വര്‍ഗീയതയോട് സന്ധിചെയ്യുന്നതിന് മടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.ഫലത്തില്‍ പ്രതിപക്ഷ നിരയിലും ഭരണ പക്ഷത്തും ഒക്കെ ഹിന്ദുത്വം തന്നെയാണ് രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്.