ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു (JNU) സര്‍വകലാശാലാ ഹോസ്റ്റലില്‍ വീണ്ടും ABVP അതിക്രമം. jnuവിന്‍റെ നര്‍മ്മദ ഹോസ്റ്റലിലാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ റജീബ് അക്രംഎന്ന വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു.
ഹോസ്റ്റലില്‍ നടന്ന പ്രത്യേക അത്താഴ വിരുന്ന് സല്‍ക്കാരത്തില്‍ പുറത്ത് നിന്ന് വന്നവരെ അനുവദിക്കാതിരുന്നതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
ജനുവരി അഞ്ചിന് ക്യാമ്പസില്‍ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പടെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന അതിക്രമമെന്നും ആക്രമണം നടത്തിയത് എബിവിപി പ്രവര്‍ത്തകരാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തും. സംഭവത്തില്‍ പ്രതികരണവുമായി ഐഷി ഘോഷും രംഗത്തെത്തിയിട്ടുണ്ട്.
'ജെഎന്‍യു ആക്രമണം നേരിട്ടിട്ട് 14 ദിവസങ്ങള്‍ പിന്നിടുന്നു. ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് നോക്കൂ. ഇന്ന് വീണ്ടും എബിവിപി പ്രവര്‍ത്തകര്‍ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ മുറിയ്ക്കുള്ളില്‍ പ്രവേശിച്ചാണ് ഇവര്‍ അതിക്രമം നടത്തിയിരിക്കുന്നത്' -ഐഷി പറയുന്നു.
കൂടാതെ, ഈ ഗുണ്ടകള്‍ക്കെതിരെ സീനിയര്‍ വാര്‍ഡന്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും ഐഷി ആവശ്യപ്പെടുന്നു.
അതേസമയം, നർമദ ഹോസ്റ്റലിലെ ചില വിദ്യാർത്ഥികളെ റജീബ് ഉപദ്രവിച്ചുവെന്നാണ്
ആർഎസ്‌എസ് അനുബന്ധ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പറയുന്നത്.