New Delhi : പതിറ്റാണ്ടുകൾക്ക് ശേഷം നാഗാലാൻഡിൽ ഉൾപ്പടെ കേന്ദ്ര സർക്കാർ അഫ്‌സ്പ നിയമത്തിന്റെ പരിധി കുറച്ചു. 36 ജില്ലകളിലാണ് പ്രത്യേക സായുധ സേനാ നിയമത്തിന്റെ പരിധി കുറച്ചത്. അഫ്‌സ്പയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശകൾ അംഗീകരിച്ചായിരുന്നു കേന്ദ്ര സർക്കാർ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാഗാലാൻഡ്, അസം, മണിപ്പുർ എന്നിവിടങ്ങളിലാണ് പ്രത്യേക സായുധ സേനാ നിയമത്തിന്റെ പരിധി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്പ. (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യൽ പവേഴ്സ്). കഴിഞ്ഞ ഡിസംബറിൽ നാഗാലാൻഡിൽ സൈന്യം നടത്തിയ വെടിവെപ്പിലും തുടർന്നുണ്ടായ സംഘർഷത്തിലും 14 ഗ്രാമീണർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 


ഇതിനെ തുടർന്നാണ് അഫ്‌സ്പ പിൻവലിക്കണമെന്ന് ശക്തമായ ആവശ്യമുയർന്നത്. ഇതിന് പിന്നാലെയാണ് വിഷയം പഠിക്കാനായി സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഫ്‌സ്പയുടെ പരിധി കുറച്ചത്.  പ്രദേശത്ത് സ്ഥിതി മെച്ചപ്പെട്ടതും വികസനം വേഗത്തിലായതും സമാധാനക്കരാറുകൾ നടപ്പാക്കിയതും കണക്കിലെടുത്താണ് തീരുമാനമെന്ന് ആഭ്യന്ത്ര മന്ത്രി അമിത് ഷാ പറഞ്ഞു. 


നാഗാലാൻഡിലെ 7 ജില്ലകളിലും അസമിലെ 23 ജില്ലകളിലും മണിപ്പൂരിൽ 6 ജില്ലകളിലുമാണ് അഫ്‌സ്പ ഒഴിവാക്കിയത്. അസമിലെ ഒരു ജില്ലയിൽ ഭാഗികമായും സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം പിൻവലിച്ചിട്ടുണ്ട്.


  കേന്ദ്രസർക്കാർ നടപടിയെ പ്രശംസിച്ച് മണിപ്പൂരിലെ സമരനായിക ഇറോം ഷർമിള രംഗത്തെത്തി.  ജനാധിപത്യത്തിന്റെ യഥാർത്ഥ അടയാളമാണിതെന്ന് അവർ പ്രതികരിച്ചു. അഫ്‌സ്പക്കെതിരെ നീണ്ട 16 വർഷമാണ് ഇറോം ഷർമിള നിരാഹാര സമരം നടത്തിയത്. നാഗാലാൻഡ് വെടിവെപ്പിന് പിന്നാലെയും അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇറോം ഷർമിള രംഗത്തെത്തിയിരുന്നു.


 



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.