ഒഡിഷ: 4000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക മിസൈൽ അഗ്നി-4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ അബ്ദുൾ കലാം ഐലൻറ് എന്നറിയപ്പെടുന്ന വീലർ ഐലൻറിൽ നിന്നായിരുന്നു വിക്ഷേപണം.
17 ടണ്‍ ഭാരവും 20 മീറ്റർ നീളവുമുള്ള മിസൈൽ ആണ് അഗ്നി. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. ഡി.ആർ.ഡി.ഒ ആണ് അഗ്നി-4 നിര്‍മിച്ചത്.
കൃത്യമായ നിരീക്ഷണത്തിന്‍റെ ഫലമായി എല്ലാ തടസങ്ങളും മറികടന്നെന്ന് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. നവീനവും വിശ്വാസയോഗ്യവുമായ സങ്കേതങ്ങളാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഓയും പറഞ്ഞു.
അഞ്ചാംതലമുറ ഓണ്‍ ബോർഡ് കമ്പ്യൂട്ടർ സംവിധാനം, യാത്രക്കിടെ ഉണ്ടാകുന്ന തടസങ്ങളെ സ്വയം പരിഹരിച്ച് മുന്നോട്ടു പോകാനുള്ള സംവിധാനം തുടങ്ങിയവ അഗ്നി-4ന്‍റെ പ്രത്യേകതയാണ്.
ഡിസംബര്‍ 26ന് ഡിആര്‍ഡിഓ അഗ്‌നി-5 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി-5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്‌നി-5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.