ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപിയും പ്രതിപക്ഷവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ച് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ!!
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാത്തത് ബിജെപി ദേശീയ നേതൃത്വത്തെ നിരാശരാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഹരിയാനയില്‍നിന്നും ഇപ്പോള്‍ പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ ബിജെപിയ്ക്ക് ശുഭ വാര്‍ത്തയല്ല സമ്മാനിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ടിക്കറ്റ് വിതരണത്തില്‍ പാളിച്ച സംഭവിച്ചെന്ന അനുമാനത്തിലാണ് അമിത് ഷാ. ഖട്ടറിന്‍റെ നടപടിയില്‍ അമിത് ഷാ അസ്വസ്ഥനാണെന്നും സൂചനയുണ്ട്.
ബിജെപിയുടെ പല മന്ത്രിമാരും പരാജയം നേരിടുകയാണ്. കൂടാതെ, പാര്‍ട്ടി നിശ്ചയിച്ചിരുന്ന "മിഷൻ 75" ലക്ഷ്യ൦ നേടാന്‍ യാതൊരു വിധത്തിലും സാധ്യമല്ലാത്ത അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഇതാണ് മുഖ്യമായും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ അസ്വസ്ഥനാക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ താര പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി സ്ഥലങ്ങളില്‍ റാലികളില്‍ പങ്കെടുത്തിരുന്നു. എങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ പാര്‍ട്ടിയ്ക്ക് കഴിയാത്തത്, ദേശീയ നേതൃത്വത്തെ അസ്വസ്ഥമാക്കുകയാണ്.
അതേസമയം, കോണ്‍ഗ്രസ് ഇതിനോടകം "കര്‍ണാടക നീക്കം" ആരംഭിച്ചതായി സൂചനയുണ്ട്. ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല കിംഗ് മേക്കര്‍ ആവുന്ന ഘട്ടത്തില്‍ മുഖ്യന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചൗതാല നിലപാട് വ്യക്തമാക്കിയിട്ടില്ല.