ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗം 22ന് ഡല്‍ഹിയില്‍

വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി ചന്ദ്രബാബു നായിഡു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യോഗ പ്രഖ്യാപനം. 

Last Updated : Nov 11, 2018, 11:23 AM IST
ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗം 22ന് ഡല്‍ഹിയില്‍

ആന്ധ്രാപ്രദേശ്: ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗം വിളിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. നവംബര്‍ 22ന് ഡല്‍ഹിയിലെ ആന്ധ്രാപ്രദേശ് ഭവനിലാണ് യോഗം. വിവിധ പാര്‍ട്ടി നേതാക്കളുടെ സൗകര്യം കണക്കിലെടുത്താണ് യോഗം 22ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി ചന്ദ്രബാബു നായിഡു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യോഗ പ്രഖ്യാപനം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചന്ദ്രബാബു നായിഡു വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എച്ച്ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണാടകയില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ചെന്നൈയില്‍ സ്റ്റാലിന്‍റെ വസതിയില്‍ എത്തിയത്. അല്‍വാര്‍പേട്ടിലെ വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേരുന്ന ബിജെപി വിരുദ്ധ നേതാക്കളുടെ യോഗത്തില്‍ സ്റ്റാലിനും പങ്കെടുക്കും.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉറപ്പിക്കാന്‍ മമതാ ബാനര്‍ജിയുമായും സിപിഐഎം പിന്തുണ തേടി സീതാറാം യെച്ചൂരിയുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെ ബിജെപി വിരുദ്ധ മഹാസഖ്യത്തിന് കളമൊരുക്കാനുള്ള ശ്രമത്തിലാണ് ടിഡിപി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ടിഡിപിയുടെ നീക്കം.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സിപിഐഎം തുടങ്ങിയ പാര്‍ട്ടികളെ എങ്ങനെ വരുതിയിലാക്കണമെന്ന ചര്‍ച്ചകളും പുരോഗമിക്കുകയാണ്. എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും ഒപ്പം എഎപിയുടെ അരവിന്ദ് കേജരിവാളും സഖ്യത്തില്‍ സഹകരിക്കാന്‍ തയ്യാറായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1996 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടിഡിപി.

Trending News