ന്യൂഡല്‍ഹി: ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസില്‍ വന്‍ കൊള്ള. ആയുധധാരികളായ സംഘമാണ് യാത്രക്കാരെ കൊള്ളയടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30തോടെ ഡല്‍ഹിക്കു സമീപം ബദ്‌ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം.
ആയുധധാരികളായ സംഘം എ സി കോച്ചുകളില്‍ അതിക്രമിച്ചു കയറുകയും യാത്രക്കാരെ കൊള്ളയടിക്കുകയുമായിരുന്നു. ബി 3, ബി 7 എസി കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കൂടാതെ പല വിലപിടിപ്പുള്ള സാധനങ്ങളും സംഘം കൊള്ളയടിച്ചു.
ഏകദേശം പത്തോളം പേരടങ്ങുന്നതായിരുന്നു അക്രമി സംഘം. ഇവരുടെ കൈവശം തോക്കുകളും കത്തികളുമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
യാത്രക്കാരില്‍ ഒരാള്‍ സംഭവത്തെ കുറിച്ച് റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അക്രമികള്‍ യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും കൈവശമുള്ള വിലകൂടിയ വസ്തുക്കള്‍ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 10 മുതല്‍ 15 മിനിട്ടു വരെ കൊള്ളക്കാര്‍ ട്രെയിനിലുണ്ടായിരുന്നതായും യാത്രക്കാരന്‍ കുറിപ്പില്‍ പറയുന്നു.
സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു.
കുറ്റവാളികളെ സംബന്ധിച്ച സൂചനകള്‍ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് ലഭിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും റെയില്‍വേ വക്താവ് അറിയിച്ചു.