ന്യൂഡൽഹി: ഇന്ത്യൻ കരസേനയിലെ ജവാന്മാർക്ക് ലോകനിലവാരമുള്ള ആധുനിക ഹെൽമെറ്റ് കൊടുക്കുന്നു. കാണ്‍പൂര്‍ ആസ്ഥാനമായുള്ള എം.കെ.യു ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാണ് ഹെല്‍മറ്റ് നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. 1.58 ലക്ഷം ഹെല്‍മറ്റുകള്‍ നിര്‍മിക്കാന്‍ 180 കോടിയോളം രൂപയുടേതാണ് കരാറെന്നും ദേശീയ മാധ്യമമായ എന്‍.ഡി. ടിവി റിപ്പോര്‍ട്ട് ചെയ്തു.
ലോകമെമ്പാടുമുള്ള സായുധസേനകൾക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹെൽമറ്റുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനിയാണ് എം.കെ.യു ഇൻഡസ്ട്രീസ്. 9 എം.എം ബുള്ളറ്റിന്‍റെ ആഘാതം വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് പുതിയ ഹെൽമറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തെ പ്രമുഖ സായുധസേനകൾക്ക് ഇത്തരത്തിലുള്ള ഹെൽമറ്റുകളാണ് രൂപകൽപ്പന ചെയ്തിട്ടുള്ലത്.
സമാനമായ രീതിയില്‍ 2.5 കിലോ ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്‍റെ പരിമിതി കണ്ടെത്തി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ 50,000 പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ടാറ്റയ്ക്ക് കരാര്‍ നല്‍കിയിരുന്നു.
ആശയവിനിമയ സംവിധാനങ്ങളും ഘടിപ്പിക്കാവുന്ന തരത്തിലുള്ളതാകും പുതിയ ഹെല്‍മെറ്റ്. ഇസ്രായേല്‍ നിര്‍മ്മിത ഒ.ആര്‍ 201 ഹെല്‍മറ്റാണ് കരസേനയില്‍ ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ഭാരക്കൂടുതല്‍ കാരണം സൈനിക ഇടപെടലുകളില്‍ ഇത് പലപ്പോഴും ഉപയോഗിക്കാന്‍ തടസ്സമായി വന്നിരുന്നു.