ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്‍ നടക്കും.
രണ്ടാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് 12.07 ഓടെ ഈ ലോകത്തോട് വിട പറഞ്ഞു. ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന ജെയ്റ്റ്ലിയുടെ മൃതദേഹത്തില്‍ സമൂഹത്തിന്‍റെ നാനാത്തുറയില്‍ നിന്നുള്ളവരും എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെ ജെയ്റ്റ്ലിയുടെ മൃതദേഹം ബിജെപി ആസ്ഥാനത്ത് കൊണ്ടുപോകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇവിടെ പൊതുദര്‍ശനത്തിന് അവസരമൊരുക്കും.
രണ്ടു മണി വരെയായിരിക്കും ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം. അതിനുശേഷം നിഗംബോധ് ഘട്ട് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജെയ്റ്റ്‍ലിക്ക് യാത്രയയപ്പ് നൽകുക.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ കൂടാതെ പ്രതിപക്ഷത്തെ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
വിദേശ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദർശനം തുടരണമെന്നുള്ള ജെയ്റ്റ്‍ലിയുടെ കുടുംബത്തിന്‍റെ അഭ്യർത്ഥനയെ മാനിച്ച് അവിടെ തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാൽ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തില്ല.
ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഈ മാസം ഒന്‍പതാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു ജെയ്റ്റ്ലി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം വിധേയനായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലി ആരോഗ്യനില മോശമായതിനാലാണ് ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നത്.
സുഷമ സ്വരാജിന് പിന്നാലെ അരുണ്‍ ജെയ്റ്റ്ലിയുടെ വിടവാങ്ങല്‍ ബിജെപിയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. കഴിവും ജനപ്രീതിയുമുള്ള രണ്ടു നേതാക്കളെയാണ് ഒറ്റയടിയ്ക്ക് ബിജെപിയ്ക്ക് നഷ്ടമായത്. ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കള്‍ക്കും പ്രിയമുള്ളവരായിരുന്നു ഇരുവരും.