ന്യൂഡൽഹി: എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനിയെ റയിൽവേ ബോർഡ് ചെയർമാനായി നിയമിച്ചു. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ നടന്ന രണ്ട് തീവണ്ടി അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ മിത്തല്‍ രാജി വച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
തുടർച്ചയായുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ റയിൽവേ മന്ത്രി സുരേഷ് പ്രഭുവും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളംതെറ്റി 24 പേര്‍ മരിച്ചിരുന്നു. 156 പേര്‍ക്കാണ് പരിക്കേറ്റത്. ദിവസങ്ങള്‍ക്കകം ഉത്തര്‍പ്രദേശില്‍ വീണ്ടും തീവണ്ടി അപകടത്തില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് അസംഗഡിലേക്കുപോയ കൈഫിയാത്ത് എക്‌സ്പ്രസാണ് പാളംതെറ്റിയത്. 74 പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.