ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ വിചിന്തനം നടത്തുകയാണ് ഡൽഹി BJP ഘടകം.
ഒപ്പം ഡൽഹിയിലെ പരാജയത്തെ പരാജയത്തെത്തുടർന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരി രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, തത്ക്കാലം പദവിയിൽ തുടരാൻ മനോജ് തിവാരിയോട് ആവശ്യപ്പെട്ട പാർട്ടി ഡൽഹിയ്ക്ക് പുതിയ അദ്ധ്യക്ഷനെ തിരയുകയാണ് എന്നാണ് സൂചന.
അതേസമയം, പാർട്ടി പ്രതിപക്ഷ നേതാവിനായി തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. മൂന്നു പേരുകളാണ് ഇതുവരെ പാർട്ടി നിയമസഭ നേതാവായി പരിഗണിച്ചിരിക്കുന്നത്.
രോഹിണി എം.എല്‍.എ വിജേന്ദര്‍ ഗുപ്ത, രാംവീര്‍ സിംഗ് ബിദൂരി, മോഹന്‍സിംഗ് ബിഷ്ട് എന്നിവരുടെ പേരുകളാണ് BJP പ്രതിപക്ഷ നേതാവിന്‍റെ പട്ടികയില്‍ പരിഗണനയിലുള്ളത്. വിഷയത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ മുതിര്‍ന്ന BJP നേതാക്കളുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ നിയമസഭയില്‍ BJPക്ക് മൂന്ന് എം.എല്‍.എമാര്‍ മാത്രമാണുണ്ടായിരുന്നത്. അക്കാരണത്താല്‍ BJPക്ക് ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ കഴിഞ്ഞിരുന്നില്ല. നിയമസഭയിലെ മൊത്തം അംഗങ്ങളില്‍ പത്ത് ശതമാനമെങ്കിലും ലഭിച്ചാല്‍ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയം ഇത്തവണയും AAP ആവര്‍ത്തിക്കുകയായിരുന്നു. ആകെയുള്ള 70 സീറ്റില്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാര൦ നിലനിര്‍ത്തിയത്.