മഹാരാഷ്ട്രയില്‍ ബിജെപി ഉടന്‍ വീണ്ടും അധികാരത്തിലെത്തും....!

കര്‍ണാടകയില്‍ എംഎല്‍എമാര്‍ കൂറുമാറിയതുപോലെ മഹാരാഷ്ട്രയിലും എംഎല്‍എമാര്‍ അതൃപ്തരെന്നു സൂചന നല്‍കി മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായണ്‍ റാണെ. 

Last Updated : Jan 12, 2020, 06:12 PM IST
  • മഹാരാഷ്ട്രയില്‍ ബിജെപി ഉടന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു
  • ശിവസേനയുടെ 56 എംഎല്‍എമാരില്‍ 35 എംഎല്‍എമാരും അസംതൃപ്തരാണ് എന്നാണ് എംപിയുടെ വാദം.
മഹാരാഷ്ട്രയില്‍ ബിജെപി ഉടന്‍ വീണ്ടും അധികാരത്തിലെത്തും....!

മുംബൈ: കര്‍ണാടകയില്‍ എംഎല്‍എമാര്‍ കൂറുമാറിയതുപോലെ മഹാരാഷ്ട്രയിലും എംഎല്‍എമാര്‍ അതൃപ്തരെന്നു സൂചന നല്‍കി മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായണ്‍ റാണെ. 

മഹാരാഷ്ട്രയില്‍ ബിജെപി ഉടന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. 

മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും അസംതൃപ്തരാണെന്നും ബിജെപി മഹാരാഷ്ട്രയില്‍ ഉടന്‍ അധികാരത്തില്‍ തിച്ചെത്തുമെന്നും റാണെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശിവസേനയുടെ 56 എംഎല്‍എമാരില്‍ 35 എംഎല്‍എമാരും അസംതൃപ്തരാണ് എന്നാണ് എംപിയുടെ വാദം. ഉദ്ധവ് താക്കറേ സര്‍ക്കാരിനെ വിമര്‍ശിച്ച റാണെ, ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും വിമര്‍ശിച്ചു. 

അതേസമയം, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)യുമായി ബിജെപി കൂട്ടുകെട്ടുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ റാണെ തയാറായില്ല. ഇക്കാര്യത്തില്‍ ബിജെപി അദ്ധ്യക്ഷനാണ് അഭിപ്രായം പറയേണ്ടതെന്ന് റാണെ വ്യക്തമാക്കി. കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം തട്ടിപ്പാണെന്നും എന്ന് ഇതു നടപ്പില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രി കഴിഞ്ഞദിവസം ഔറംഗാബാദ് സന്ദര്‍ശിച്ചെങ്കിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല. ഇത്തരം സര്‍ക്കാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് അവര്‍ക്ക് അറിയില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഞ്ചാഴ്ച എടുത്തവരാണ് ത്രികക്ഷി സഖ്യത്തിലെ പാര്‍ട്ടികളെന്നും റാണെ പരിഹസിച്ചു. 

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിര്‍ജ്ജീവമാണെന്നും അവര്‍ക്ക് ഭരണപരാജയം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും റാണെ പറഞ്ഞു. 

ശിവസേനയിലും കോണ്‍ഗ്രസിലും ഏറെ കാലം പ്രവര്‍ത്തിച്ച്‌ പരിചയമുള്ള നേതാവാണ് റാണെ.

2017ലാണ് കോണ്‍ഗ്രസ് വിട്ടത്. ശിവസേനയിലെ ഉദ്ധവ് താക്കറേ, കോണ്‍ഗ്രസിലെ അശോക് ചവാന്‍ എന്നിവര്‍ ഒഴികെ എല്ലാവരും തന്‍റെ സുഹൃത്തുക്കളാണെന്ന് നാരായണ്‍ റാണെ നേരത്തെ പറഞ്ഞിരുന്നു.

Trending News