അമേത്തി: ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബരൗലിയയിലെ മുന്‍ ഗ്രാമ മുഖ്യനുമായ സുരേന്ദ്ര സിംഗിനെ വധിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് പോലീസ്.
ബിജെപി പ്രവർത്തകർക്കിടയിലെ പ്രാദേശിക പ്രശനങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉത്തർപ്രദേശ് ഡിജിപി ഒപി സി൦ഗ് പറഞ്ഞു.
കൊലയാളി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിംഗ് പറഞ്ഞു.
അമേത്തിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചയാളെ സുരേന്ദ്ര സി൦ഗ് തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സി൦ഗ് വ്യക്തമാക്കി.
മെയ് 26 ശനിയാഴ്ച രാത്രി 11:30 ഓടെയാണ് ജാമോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വസതിയില്‍ വച്ച് സുരേന്ദ്ര സിംഗ് വെടിയേറ്റ് മരിച്ചത്.
വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്ര സിംഗിനെ ബൈക്കിലെത്തിയ അജ്ഞാത സംഘ൦ വെടിവയ്ക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലഖ്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിയില്‍ വച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.
ആചാരങ്ങൾ തെറ്റിച്ച് സുരേന്ദ്ര സി൦ഗിന്‍റെ ശവമഞ്ചം സ്മൃതി ഇറാനി ചുമന്നത് വലിയ വാർത്തയായിരുന്നു. കോൺഗ്രസാണ് സുരേന്ദ്ര സി൦ഗിന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് സ്മൃതി ഇറാനി അന്ന് ആരോപിച്ചിരുന്നു.
ലോക് സഭ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയ്ക്ക് വേണ്ടി സിംഗ് കഠിന പ്രചാരണം നടത്തിയിരുന്നു. സ്മൃതിയുടെ ഇതിഹാസ വിജയത്തിന് പിന്നില്‍ നല്ലൊരു പങ്ക് സുരേന്ദ്ര സിംഗിന് ഉണ്ടായിരുന്നു.