ന്യൂഡൽഹി: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ജലവിഭവ മന്ത്രി ഉമാ ഭാരതി രാജി വച്ചു. നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ രാജിയ്ക്ക് തൊട്ടു പിറകെയാണ് ഉമാ ഭാരതിയുടെ രാജി. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രിമാരായ ഫഗൻ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാൻ, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവരും ഉടൻ രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിറുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട്, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രധാനമന്ത്രിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
റെയിൽവേ മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രി കൽരാജ് മിശ്ര, പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. സുരേഷ് പ്രഭുവിന് പകരം നിധിൻ ഖട്കരിക്ക് റയിൽവേ മന്ത്രാലയത്തിന്റെ ചുമതല നൽകുമെന്നാണ് സൂചന.
നിലവിൽ ധനവകുപ്പും പ്രതിരോധവകുപ്പും കൈകാര്യം ചെയ്യുന്ന അരുൺ ജയ്റ്റ്ലി ഏതെങ്കിലും ഒരു വകുപ്പിന്റെ ചുമതല ഒഴിഞ്ഞേക്കും. നിർമല സീതാരാമൻ കേന്ദ്രമന്ത്രിസഭയിലേക്ക് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുന്നതിനാകും നിർമല സീതീരാമൻ പ്രാമുഖ്യം നൽകുക.
എൻ.ഡി.എയുമായി കൈകോർത്ത ജെ.ഡി.യുവിന് പ്രാതിനിധ്യം നൽകിക്കൊണ്ടായിരിക്കും മന്ത്രിസഭാ പുനഃസംഘടന. ജെ.ഡി.യുവിൽ നിന്ന് രണ്ട് പേർക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന.